തിരുവനന്തപുരം: കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ ആണ് തിങ്കളാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിൽ ജീവനൊടുക്കിയത് 27 വയസ്സായിരുന്നു. പ്രണയിച്ച പെൺകുട്ടിയോടൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു..
ഈ പരാതിയുടെ അടിസ്ഥാനത്തിൽ കിരൺ അടക്കം 4 പേർക്കെതിരെ തോന്നയ്ക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്ന് കിരൺ അടുത്ത ബന്ധുക്കളോടും, സുഹൃത്തുക്കളോടും പറഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്. കിരണിന്റെ ഫോണിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ മറ്റാരെങ്കിലും അദ്ദേഹമറിയാതെ പുറത്തുവിട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തിയാലേ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു..
കേസെടുത്തതിന് പിന്നാലെ സമീപത്തുകൂടി വന്ന പോലീസ് ജീപ്പ് കണ്ട് ഭയന്ന് കിരൺ വീട്ടിൽ നിന്ന് മാറിനിൽക്കുക ആയിരുന്നു. ഞായറാഴ്ച രാത്രിയാണ് ഇയാൾ സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ സുഹൃത്തിനൊപ്പം ഉറങ്ങിയ ശേഷം വീടിനുള്ളിലെ ഹുക്കിൽ തൂങ്ങിയനിലയിൽ കിരണിനെ കണ്ടെത്തുക ആയിരുന്നു. ഉടൻതന്നെ ചിറയിൻകീഴ് സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തോന്നയ്ക്കൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്..
കിരണിന്റെ മൊബൈൽ ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ദൃശ്യങ്ങൾ യഥാർത്ഥത്തിൽ കിരൺ തന്നെയാണോ പ്രചരിപ്പിച്ചത്, അതോ ഇദ്ദേഹത്തിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ അല്ലെങ്കിൽ മറ്റാരെങ്കിലും ഫോണിൽ നിന്ന് ദൃശ്യങ്ങൾ മോഷ്ടിച്ചതാണോ എന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. ഒരു യുവാവിൻ്റെ ജീവൻ നഷ്‌ടപ്പെടാൻ ഇടയാക്കിയ ഈ സാഹചര്യത്തിൽ, കേസിന് ആസ്പ്‌പദമായ പരാതിയിലെ സത്യാവസ്ഥയും ദൃശ്യങ്ങൾ പ്രചരിച്ച വഴിവിട്ട വഴികളും കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നു.
