പാലക്കാട്: മന്ത്രി സജി ചെറിയാനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. ലഹരി കേസിൽ ഉൾപ്പെട്ടവരെ മന്ത്രി സംരക്ഷിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. സമൂഹത്തിൽ കലാപം ഉണ്ടാക്കുന്ന വിധം വർഗീയ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാന് എതിരെ താൻ കൊടുത്ത പരാതിയിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിക്കെതിരെ പ്രസംഗിച്ചതിനാണ് തനിക്ക് എതിരെ കേസെടുത്തത്. ലഹരി കേസിൽ ഉൾപ്പെട്ടവരെ മന്ത്രി സംരക്ഷിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രസംഗിച്ചത്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. തനിക്ക് എതിരെ കലാപ ആഹ്വാനത്തിനാണ് കേസ് എടുത്തത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുന്ന വിധം വർഗീയ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാന് എതിരെ താൻ കൊടുത്ത പരാതിയിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. സജി ചെറിയാൻ, എ കെ ബാലൻ അടക്കം ഉള്ളവർക്ക് എതിരെ കേസ് എടുക്കാൻ പൊലീസ് തയ്യാറല്ലെന്നും ബിനു ചുള്ളിയിൽ പറഞ്ഞു.
മന്ത്രിക്കെതിരെ ആലപ്പുഴയിൽ ബിനു നടത്തിയ പ്രസംഗത്തിൽ സജി ചെറിയാൻ പരാതി നൽകിയിരുന്നു. ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയന്റെ കാർ സജി ചെറിയാൻ തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചു എന്നായിരുന്നു ബിനു ചുള്ളിയിലിന്റെ പ്രസംഗത്തിലെ ആരോപണം.
