എല്‍ഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് കോണ്‍ഗ്രസ്. എല്‍ഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്റർ കല്ലറയില്‍ വച്ചെന്ന് കോട്ടയം ഡിസിസി.
പിന്നില്‍ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പ്രതികരിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയും പൊലീസില്‍ പരാതി നല്‍കി.
നാട്ടകം സുരേഷ് പറയുന്നതിങ്ങനെ
വിശുദ്ധിയോടെ മാത്രം കാണുന്ന ഇടമാണ് മരണപ്പെട്ടവരെ അടക്കം ചെയ്തിരിക്കുന്ന കല്ലറ.
പുതുപ്പള്ളി പള്ളിയില്‍ നിരവധി പുരോഹിത ശ്രേഷ്ഠൻമാരുടെ ഖബറിടത്തിനു സമീപമാണ് ഉമ്മൻചാണ്ടി സാറിന്റെ ഖബറിടവും സ്ഥിതി ചെയ്യുന്നത്. അദ്ദേഹം യാത്രയായിട്ട് വർഷങ്ങള്‍ക്കിപ്പുറവും ജാതിമത വ്യത്യാസമില്ലാതെ വളരെയധികം പേർ ഉമ്മൻചാണ്ടി സാറിൻറെ കബറിടം സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് .
ക്രൈസ്തവ വിശ്വാസങ്ങളെയും, മൂല്യങ്ങളെയും, നമ്മില്‍ നിന്നും വേർപെട്ടുപോയ ഉമ്മൻചാണ്ടി സാറിനെയും അപമാനിക്കുന്ന തരത്തിലുള്ള ഈ പ്രവർത്തിയെ തള്ളിപ്പറയുവാൻ മധ്യമേഖല ജാഥയുടെ ക്യാപ്റ്റൻ ജോസ് കെ മാണിയും എല്‍ഡിഎഫ് നേതൃത്വവും തയ്യാറാകണം. മതാചാരങ്ങളിലിടപെട്ട് വിശ്വാസികളെ വേദനിപ്പിക്കുന്ന വിധത്തില്‍ വർഗീയ ധ്രുവീകരണം നടത്തുവാൻ ഈ കോട്ടയത്തിന്റെ മണ്ണില്‍ നിങ്ങളെ അനുവദിക്കുകയില്ലെന്ന് ശക്തമായി ഓർമപ്പെടുത്തട്ടെ.
ഈ പ്രവർത്തിയെ തള്ളിപ്പറയുവാനും ജാഥ ക്യാപ്റ്റൻ എന്ന നിലയില്‍ ഈ വിഷയത്തില്‍ പുതുപ്പള്ളിയിലെ വിശ്വാസ സമൂഹത്തോടു ഖേദം പ്രകടിപ്പിക്കുവാനും ജോസ് കെ മാണി തയ്യാറാവണം .