പത്തനംതിട്ട: ശബരിമലയിലെ കൊടിമര നിർമാണത്തിൽ ഭാരവാഹിയെന്ന നിലയിൽ തനിക്ക് ഉത്തരവാദിമുണ്ടെങ്കിലും ഹൈക്കോടതിയുടെ നിർദേശപ്രകാരം പൂർണമായും നടപ്പിലാക്കിയത് അഡ്വ. കമ്മിഷണറും തിരുവാഭരണ കമ്മിഷണറും ചീഫ് എഞ്ചിനീയറുമാണെന്ന് ബോർഡ് മുൻ അംഗം അജയ് തറയിൽ. ഫീനിക്സ് ഗ്രൂപ്പ് 9, 161 ഗ്രാം സ്വർണമാണ് സ്പോൺസർ ചെയ്തത്. സ്വർണം പൂശൽ പ്രക്രിയ നടന്നത് പമ്പയിൽ വച്ചായിരുന്നുവെന്നും അജയ് തറയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
412 ഗ്രാം സ്വർണം 2017ൽ ഭക്തരിൽ നിന്ന് അധികമായി ലഭിച്ചു. കൊടിമര നിർമാണത്തിനായി 9.34 കിലോഗ്രാം സ്വർണമാണ് ഉപയോഗിച്ചത്. എല്ലാ രേഖകളും മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡിൽ പാസാക്കിയ കണക്കാണിത്. രേഖകൾ ഹൈക്കോടതിയിലും നൽകിയിട്ടുണ്ട്. 412 ഗ്രാമിന് അപ്പുറത്തേയ്ക്ക് ഏത് ഭക്തനാണ് അവിടെ സ്വർണം നൽകിയത്. സാങ്കേതിക പ്രശ്‌നം പറഞ്ഞുകൊണ്ട് വലിയ പ്രശ്‌നമുണ്ടാക്കുന്നു. സ്‌പോണസർമാർക്ക് രസീത് നൽകിയില്ലെന്നാണ് പറയുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റിനും മെമ്പർമാർക്കും രസീത് കൊടുക്കലാണോ പണിയെന്ന് അജയ് തറയിൽ ചോദിച്ചു. എസ്‌ഐടി തന്നെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.
ഹൈക്കോടതി നിർദേശപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്നും കൃത്യമായ കണക്ക് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അജയ് തറയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സിപിഎം നേതാവ് എന്നെ വിളിച്ച് സൂക്ഷിക്കണമെന്ന് പറഞ്ഞു. 'അജയാ സൂക്ഷിക്കണം, വി.ഡി സതീശന്റെ ജാഥ എറണാകുളത്ത് എത്തുമ്പോൾ അജയ് തറയിലിനെ ചോദ്യംചെയ്യാനുള്ള പദ്ധതിയാണ് സർക്കാർ ഇട്ടിരിക്കുന്നത്. ഉദ്ഘാടനം ചെയ്ത് പിറ്റേദിവസം അടൂർ പ്രകാശിനെ ചോദ്യംചെയ്തു, എറണാകുളത്ത് എത്തുമ്പോൾ അജയ് തറയിലിനെ ചോദ്യംചെയ്യാനുള്ള പദ്ധതിയിട്ടിട്ടുണ്ട്’ എന്ന് സിപിഎം നേതാവ് പറഞ്ഞതായി അജയ് തറയിൽ വ്യക്തമാക്കി. പൊലീസ് വകുപ്പ് കൈയിലുള്ളവർക്ക് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. അറസ്റ്റിനെ ഭയക്കുന്നില്ല. ഇതിന് മുമ്പും ജയിലിൽ താൻ കിടന്നിട്ടുണ്ടെന്നും അജയ് തറയിൽ കൂട്ടിച്ചേർത്തു.
