'കരിങ്കൊടി കാണിച്ചതിനാണോ അഡ്വാന്‍സ് ആദരാഞ്ജലി?; യുഡിഎഫുകാരുടെ വീടുകളിലേക്ക് നിരന്തരം ബോംബേറ്'; ചാറ്റ് പുറത്തുവിട്ട് ഷാഫി


കോഴിക്കോട്: ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ് യു നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം പി. വിതുല്‍ ബാലനെന്ന കെഎസ് യു നേതാവിന്റെ വീട്ടിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ ബോംബ് എറിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നോയെന്ന് ചോദിച്ച ഷാഫി ബിതുലിന് സോഷ്യയില്‍മീഡയിയില്‍ ഭീഷണിയുണ്ടായിരുന്നെന്നും പറഞ്ഞു. പ്രതിഷേധത്തിനിടെ സമരക്കാരുടെ നിഴല്‍ പോലും ആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ബിതുലിന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ഷാഫി പറമ്പില്‍.


സംഭവത്തിന് പിന്നാലെ വിതുല്‍ ബാലനെതിരെ വടകര സഖാക്കളും ഇവിടുത്തെ സഖാക്കളും ഇടുന്നത് അഡ്വാന്‍സ് അദരാഞ്ജലികളാണ്. ഒരു കരിങ്കൊടി പ്രതിഷേധം നടത്തിയതിന്റെ പേരിലാണോ ഇത്? മനുഷ്യരുടെ കൈയും ജീവനും നഷ്ടമാകുന്ന വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണോ?. നീ തീര്‍ന്നു എന്നു പറയുന്നവര്‍, നീ ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ നീ അവസാനിച്ചുവെന്ന് പച്ചയ്ക്ക് പരസ്യമായി ഭിഷണിപ്പെടുത്തുന്നയാളുകള്‍..., കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരാളെ കല്ലെറിഞ്ഞ് നെഞ്ചിലും നെറ്റിയിലും പരിക്കേറ്റിട്ട് എത്രേപേര്‍ക്ക് കോണ്‍ഗ്രസ് അഡ്വാന്‍സ് ആദരാഞ്ജലി നേര്‍ന്നിട്ടുണ്ടെന്നും ഷാഫി ചോദിച്ചു.


ഇല്ലാത്ത അക്രമത്തിന്റെ പേരില്‍ പാര്‍ട്ടി ഓഫീസുകള്‍ തല്ലിത്തകര്‍ക്കുന്നു. മന്ത്രിയുടെ കഴുത്തിന് പിടിച്ച് തിരിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് എവിടെയാണ്?. ഗണ്‍മാന്‍ മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് കെഎസ്യു പ്രവര്‍ത്തകരുടെ വീട്ടില്‍ അല്ല. എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം. അക്രമ സംഭവങ്ങളുടെ ഉത്തരവാദി എംവി ഗോവിന്ദനാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.


കാഫീര്‍ സ്‌ക്രീന്‍ഷോട്ടിലെ പ്രതികളെ എന്താണ് പൊലീസ് പിടികൂടാത്തത്. അന്വേഷണം ഡിവൈഎഫ്ഐ പ്രവര്‍ത്തകരില്‍ എത്തിയപ്പോള്‍ അവസാനിപ്പിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വാട്സ്ആപ്പ് ഗ്രൂപ്പില്‍ ബിതുലിന്റെ വീട് എവിടെയാണെന്ന് ചോദിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന ചാറ്റുകളുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ട ചാറ്റുകളാണ് ഇത്. മനസില്‍ സന്യാസമുണ്ടെന്ന് പറയുന്ന ആള്‍ക്ക് ഈ നാട്ടിലെ നിയമവ്യവസ്ഥയോട് എന്തെങ്കിലും ബഹുമാനമുണ്ടോ?. ആര്‍ഷോയെ മര്‍ദിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എന്ത് ചെയ്തു എന്നും ഒരു സ്തൂപവും തകര്‍ത്തില്ലല്ലോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.


ഇതുവരെയുള്ള ബോംബ് കേസുകള്‍ പോലെയാണ് പൊലീസ് ഇതും കൈകാര്യം ചെയ്യുന്നതെങ്കില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടാകും. ആരെയും ഭയക്കേണ്ട കാര്യമില്ല. പൊലീസ് ക്രിമിനലുകള്‍ക്കാണ് സംരക്ഷണം നല്‍കുന്നത്, ആരോഗ്യ വകുപ്പിനെതിരെയുള്ള സമരം തുടരുമെന്നും കരിങ്കൊടി സമരം ജനാധിപത്യപരമാണെന്നും സമരത്തില്‍ മാറ്റമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയും മോഹന്‍ലാലും തമ്മിലുള്ള ഇന്റര്‍വ്യു പുറത്തിറങ്ങി. മോഹന്‍ലാലിന് അപകടമൊന്നും വരാതിരിക്കട്ടെ. ഈ ഇന്റര്‍വ്യു കൊണ്ടൊന്നും സര്‍ക്കാരിനെ രക്ഷപ്പെടുത്താനാവില്ല. ജനം തെരഞ്ഞെടുപ്പിലൂടെ ഫലം നല്‍കുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

Previous Post Next Post