മേപ്പാടി: രണ്ടു വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ എൻഡോസ്‌കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു. ബത്തേരി മൂലങ്കാവ് സ്വദേശികളുടെ മകനാണ് കളിപ്പാട്ടത്തിലുണ്ടായിരുന്ന ബാറ്ററികൾ വിഴുങ്ങിയത്.
കുട്ടി ബാറ്ററികൾ വിഴുങ്ങുന്നത് കണ്ടതോടെ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എൻഡോസ്‌കോപ്പിയിലൂടെയാണ് ബാറ്ററികൾ പുറത്തെടുത്തത്. ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിലെ ഗാസ്ട്രോ എന്ററോളജി വിഭാഗം സ്‌പെഷലിസ്റ്റ് ഡോ.സൂര്യനാരായണയുടെ നേതൃത്വത്തിലായിരുന്നു ബാറ്ററികൾ പുറത്തെടുത്തത്. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാനായതിനാലാണ് വലിയ അപകടം ഒഴിവാക്കാൻ സാധിച്ചതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ബാറ്ററികൾ ആമാശയത്തിൽ എത്തിയാൽ ഉള്ളിലെ അസിഡിക് പ്രവർത്തനത്തിലൂടെ പൊട്ടാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാാൽ കുടൽ, കരൾ തുടങ്ങിയ അവയവങ്ങളിൽ ഗുരുതരമായ ക്ഷതം ഉണ്ടാകുമെന്നും ഡോക്ടർമാർ പറഞ്ഞു. ഇത്തരത്തിൽ കളിപ്പാട്ടങ്ങളുമായി ഇരിക്കുന്ന കുട്ടികൾ മുതിർന്നവരുടെ നിരീക്ഷണത്തിൽ ആയിരിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോ.അഖിൽ, ഡോ. അഞ്ജന എന്നിവരും ചികിത്സയിൽ പിന്തുണ നൽകി.
