തൊടുപുഴ: താൻ ബിജെപിയിൽ ചേരുമെന്ന് സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ തന്റെ പാർട്ടി പ്രവേശനം നടക്കുമെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി എസ് രാജേന്ദ്രൻ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിൽ അംഗത്വമെടുക്കാൻ തീരുമാനിച്ച കാര്യം രാജേന്ദ്രൻ തുറന്നുപറഞ്ഞത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽനിന്നു രാജേന്ദ്രനെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു അദ്ദേഹം. സസ്പെൻഷൻ കാലാവധി അവസാനിച്ചിട്ടും തിരികെ പാർട്ടിയിൽ പ്രവേശിപ്പിക്കാതിരുന്നതോടെ വിവാദങ്ങൾ ഉയർന്നിരുന്നു. ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കായി രാജേന്ദ്രൻ വോട്ടഭ്യർത്ഥിച്ചത് വാർത്തയായിരുന്നു. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലായിരുന്നു രാജേന്ദ്രൻ വോട്ടു തേടിയിറങ്ങിയത്. സിപിഎമ്മുമായി കഴിഞ്ഞ നാലുവർഷമായി അകന്ന് നിൽക്കുകയായിരുന്നു രാജേന്ദ്രൻ. 15 വർഷം സിപിഎം എംഎൽഎ ആയിരുന്നു എസ് രാജേന്ദ്രൻ.
