സമുദായങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞിട്ട് സഭാ സിനഡ് ചേര്‍ന്നപ്പോള്‍ പോയി കാലു പിടിച്ചു, സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുന്നു"


എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായരും രംഗത്ത്. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോള്‍ അവിടെ പോയി കാലു പിടിച്ചു. സമുദായങ്ങള്‍ക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് വലിയ തത്വം പറഞ്ഞർ സഭാ സിന്നഡ് നടന്നപ്പോള്‍ അവിടെ പോയി അവരുടെ കാലില്‍ വീണു. വർഗീയതയ്ക്ക് എതിരെ നിലപാട് പറയാൻ പ്രതിപക്ഷ നേതാവിന് യാതൊരു യോഗ്യതയുമില്ല. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറഞ്ഞ അദ്ദേഹം എങ്ങോട്ടാ പോയത്?എനിക്കെതിരേയും സതീശൻ എന്തൊക്കയോ പറ‍ഞ്ഞിട്ടുണ്ട്. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ല. സമുദായങ്ങള്‍ക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാള്‍ എൻഎസ്‌എസിനെതിരേയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങള്‍ക്കെതിരെ പറഞ്ഞയാള്‍ അതില്‍ ഉറച്ചുനില്‍ക്കണമായിരുന്നു. അല്ലാതെ തിണ്ണ നിരങ്ങാൻ നടക്കരുതായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍‌ രക്ഷിക്കണമെന്ന് പറഞ്ഞ് ഇവിടെ വന്ന് തിണ്ണയില്‍ ഇരുന്ന് നിരങ്ങിയില്ലേ. ഞാൻ പറവൂരിലെ യൂണിയൻ‌ പ്രസിഡന്റിനെ വിളിച്ചുപറഞ്ഞു ഇദ്ദേഹത്തെ ജയിപ്പിക്കണമെന്ന്. എന്നിട്ടാണ് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറയുന്നത്'- സുകുമാരൻ നായർ വ്യക്തമാക്കി.

നയപരമായ വിഷയങ്ങള്‍ തീരുമാനിക്കാൻ സതീശന് എന്ത് അധികാരമുള്ളതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന് പ്രസിഡന്‍റ് ഇല്ലേ. കെപിസിസി പ്രസിഡന്‍റ് നോക്കുകുത്തി ആണോ. എല്ലാത്തിനും കേറി സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ അടി കിട്ടും. അത് കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.

Previous Post Next Post