ആരെയെങ്കിലും ചാക്കിട്ടു പിടിച്ച്‌ ഭരണം കൈക്കലാക്കാൻ ഒരു ത്വരയുമില്ല; വടക്കാഞ്ചേരിയിലെ കോഴ അന്വേഷിക്കും : എം വി ഗോവിന്ദന്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആയാറാം ഗയാറാം സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി അവസരവാദ നിലപാട് സ്വീകരിക്കേണ്ടതില്ല എന്ന ഉറച്ച നിലപാട് പാര്‍ട്ടി എടുത്തിട്ടുണ്ട്.

ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലോ, പഞ്ചായത്തിലോ, ബ്ലോക്ക് പഞ്ചായത്തിലോ ആരെയെങ്കിലും ചാക്കിട്ടു പിടിച്ച്‌ ഭരണം കൈക്കലാക്കേണ്ട ഒരു തരത്തിലുള്ള ത്വരയും സിപിഎമ്മിനില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം പാര്‍ട്ടി അന്വേഷിച്ച്‌ ഉചിതമായ നിലപാട് സ്വീകരിക്കും. ഞങ്ങള്‍ക്ക് 50 ലക്ഷം രൂപ കൊടുത്തിട്ട് ആളെ പിടിക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് എല്ലാവര്‍ക്കും അറിയില്ലേയെന്നും ഗോവിന്ദന്‍ ചോദിച്ചു. വെറുതെ ഓരോന്നും പറഞ്ഞുകൊണ്ടിരിക്കുകയല്ലേ. സിപിഎമ്മിന് ഒന്നും മറച്ചു വെക്കാനില്ല. ഒരു കുതിരക്കച്ചവടത്തിനില്ല എന്ന് മുമ്ബേ പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സിപിഎമ്മിനെ എന്തിന് പ്രതിക്കൂട്ടിലാക്കണമെന്ന് ഗോവിന്ദന്‍ ചോദിച്ചു. ഞങ്ങളുടെ ബ്രാഞ്ചോ, ലോക്കല്‍ കമ്മിറ്റിയുടേയോ ആളാണോ ഈ പറയുന്ന വെള്ളാപ്പള്ളി. സാമുദായിക പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവാണ് അദ്ദേഹം. മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയവയോട് ബഹുഭൂരിപക്ഷം വേളയിലും ക്രിയാത്മകമായി പ്രതികരിക്കുന്നയാളാണ്. അതിനെ പാര്‍ട്ടി അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഇത്തരം പ്രസ്താവനകളെ പാര്‍ട്ടി ഒരു തരത്തിലും പിന്തുണയ്ക്കാനാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എസ്‌എന്‍ഡിപിക്ക് സ്‌കൂള്‍ തുടങ്ങാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം സര്‍ക്കാരുമായിട്ടുള്ളതാണ്. അത് എസ്‌എന്‍ഡിപിയും സര്‍ക്കാരും കൈകാര്യം ചെയ്തുകൊള്ളും. അതില്‍ സിപിഎമ്മിന് ഇടപെടേണ്ട കാര്യമില്ല. എസ്‌എന്‍ഡിപി ആയാലും ആരായാലും ഏതെങ്കിലും പ്രദേശത്ത് സ്‌കൂള്‍ തുടങ്ങാന്‍ പ്രയാസം ഉണ്ടായാല്‍ ആ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. അതില്‍ ആര്‍ക്കാണ് തടസ്സമെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. മലപ്പുറം ജില്ല രൂപീകരിക്കാന്‍ മുന്‍കൊ എടുത്ത പാര്‍ട്ടിയാണ് സിപിഎം. മലപ്പുറത്തിനെതിരെ പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലിം വിരുദ്ധ നിലപാട് സിപിഎമ്മിന്റെ നിലപാടല്ല. വര്‍ഗീയതക്കെതിരായ നിലപാട് പാര്‍ട്ടിയുടെ ഉറച്ച നിലപാടാണ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു. വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനകള്‍ അംഗീകരിക്കുന്നില്ല. തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അപ്പോള്‍ നോക്കാം. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയായൊന്നും ഞങ്ങള്‍ ചിത്രീകരിക്കുന്നില്ല. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ രണ്ടു പ്രമുഖരായ പ്രതികള്‍ എന്തിനാണ് സോണിയാഗാന്ധിയെ കണ്ടത്?. എംപിമാരായ അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഒപ്പമുണ്ടായിരുന്നു. ആരാണ് സോണിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് എടുത്തു നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
Previous Post Next Post