കലയുടെ ആസ്വാദനം വ്യക്തിനിഷ്ഠം; മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഛിദ്രശക്തികളെ തള്ളിക്കളയണം; മുഖ്യമന്ത്രി

 തൃശൂർ: ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണർത്തൽ കൂടിയാണ് കലയുടെ ധർമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുകാലത്ത് പല കലകളും മതത്തിന്റെയും ജാതിയുടെയും മാത്രമായി ഒതുങ്ങി നിന്നിരുന്നു. ഫ്യഡലിസം അവസാനിച്ച് ജനാധിപത്യം വന്നതോടെ കല എല്ലാവരുടെതുമായി. എങ്കിലും ഓരോ കാലത്തും ഏറ്റവും മികച്ച കലാകാരൻമാർക്കു പോലും ജാതിയും മതവും പ്രശ്‌നമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


2009 മുതലാണ് കേരള സ്്കൂൾ കലോത്സവം എന്ന പേരിൽ ഇത് അറിയപ്പെടാൻ തുടങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 70 വർഷം കൊണ്ട് ഈ മേളക്ക് വന്ന മാറ്റം അമ്പരിപ്പിക്കുന്നതാണ്. 56ൽ 200 ആയിരുന്ന മത്സരാർഥികൾ ഇന്ന് 14,000ലധികമായിരിക്കുന്നു. ഒരുപരാതിക്കും ഇടം നൽകാതെയാണ് കുറെ വർഷങ്ങളായി കലോത്സവം നടക്കുന്നത്. ഇത്തവണയും ഇത്അങ്ങനെ ആവാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. മനുഷ്യന് കിട്ടിയ അത്ഭുതകരമായ സിദ്ധിയാണ് കല. അത് പ്രകടിപ്പിക്കുന്നവരെയും ആസ്വദിക്കുന്നവരെയും ഒരേ പോലെ ആനന്ദിപ്പിക്കുന്നു. ആനന്ദം സൃഷ്ടിക്കുകയാണ് കലാകാരൻമാർ ചെയ്യുന്നത്. ചിത്രകാരൻ, വരയും വർണങ്ങളും കൊണ്ട് ആനന്ദം സൃഷ്ടിക്കുന്നു. ഗായകർ സ്വരം കൊണ്ടാണ് അത് ചെയ്യുന്നത്. അഭിനേതാക്കൾ ശരീരം കൊണ്ടും ശബ്ദം കൊണ്ടും മുഖഭാവം കൊണ്ട് അത് സൃഷ്ടിക്കുന്നത്. എന്നാൽ ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമം. പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണർത്തൽ കൂടിയാണ് കലയുടെ ധർമം. സാമൂഹ്യവ്യവസ്ഥിതി പൊളിച്ചെഴുതുന്നതിൽ കല വഹിച്ചിട്ടുള്ള പങ്ക് ചരിത്രത്തിൽ നിന്ന് മനസിലാകും.


ആദിമകാലം മുതൽ മനുഷ്യൻ കലാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അത് മത്സരത്തിനോ സമ്മാനത്തിനോ വേണ്ടിയായിയിരുന്നില്ല. ഉള്ളിലെ കഴിവ് സ്വയമറിയാതെ ആവിഷ്‌കരിക്കുകയായിരുന്നു. അങ്ങനെയാണ് ഗുഹാചിത്രങ്ങളും നാടൻ പാട്ടുകളും നാടൻ കലകളും ഉണ്ടായത്. അവതാരകരോ പ്രേക്ഷരോ എന്ന വേർതിരിവ് അന്നുണ്ടായില്ല. ഒരുകാലത്ത് പല കലകളും മതത്തിന്റെയും ജാതിയുടെയും മാത്രമായി ഒതുങ്ങി നിന്നിരുന്നു. ഫ്യഡലിസം അവസാനിച്ച് ജനാധിപത്യം വന്നതോടെ കല എല്ലാവരുടെതുമായി. ഓരോ കാലത്തും ഏറ്റവും മികച്ച കലാകാരൻമാർക്കു പോലും ജാതിയും മതവും പ്രശ്‌നമായിട്ടുണ്ട്. തൃശൂർ ജില്ലക്കാരനായ ഹൈദരലി കലാമണ്ഡലത്തിൽ ചേർന്ന് കഥകളി പഠിച്ചു. കഥകളി സവർണ ഹിന്ദുക്കളുടെ കലയാണെന്ന് പറഞ്ഞ് അദ്ദേഹത്തെ ചിലർ വിലക്കാൻ നോക്കി. അന്യമതസ്ഥൻ എന്നാരോപിച്ച് ക്ഷേത്രത്തിനകത്ത് അദ്ദേഹത്തെ കയറ്റിയില്ല. ഒരിടത്ത് സ്‌റ്റേജിൽ കഥകളി അവതരിപ്പിക്കുമ്പോൾ ക്ഷേത്രത്തിന്റെ മതിലിന്റെ ഒരുഭാഗം പൊളിച്ച് പാടാൻ അവസരമൊരുക്കുകയായിരുന്നു ചെയ്തത്. കലയുടെ ആസ്വാദനം വ്യക്തിനിഷ്ഠമാണെന്നും മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഛിദ്രശക്തികളെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വർഗീയവാദികളെ ചെറുത്തുതോൽപ്പിക്കാനുള്ള വലിയ ആയുധമാണ് കല. ജാതിയോ മതമോ നോക്കാതെ പുതിയ തലമുറ എല്ലാ കലകളും അവതരിപ്പിക്കുക. ഇത് കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമാണ്്. എക്കാലവും നമുക്ക് ഇത് ഉയർത്തിപ്പിടിക്കാനാവണം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ആശയങ്ങളെ തള്ളിക്കളയാൻ നിങ്ങൾക്ക് സാധിക്കട്ടെ. കലോത്സവങ്ങളിൽ ഒന്നാം സമ്മാനം നേടിയവർ മാത്രമല്ല പിൽക്കാലത്ത് കലാപ്രതിഭകളായി വളർന്നത്. മത്സരിക്കുന്നത് രക്ഷിതാക്കളല്ല, കുട്ടികളാണെന്ന് ഓർമവേണം. കുട്ടികളുടെത് ശുദ്ധമായ മനസ്സാണ്. കാലുഷ്യത്തിന്റെ കണികപോലും വരാതിരിക്കാൻ എല്ലാവരും ശ്രമിക്കണം- മുഖ്യമന്ത്രി പറഞ്ഞു.

Previous Post Next Post