കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് കോട്ടയം സ്വദേശി ജോബ് സക്കറിയയെന്ന് പൊലീസ്. പണമിടപാടിനെ ചൊല്ലിയും മറ്റൊരാളുമായി ബന്ധമുണ്ടെന്നതിനെ ചൊല്ലിയുള്ള തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവതിയെ കൊലപ്പെടുത്തിയതിന് അതിന് പിന്നാലെ ജോബ് സക്കറിയ തൂങ്ങി മരിക്കുകയായിരുന്നു. കുവപ്പള്ളി മോർക്കോലിൽ ഷേർളി മാത്യുവാണ് കൊല്ലപ്പെട്ടത്. ഷേർളിയെ വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇരുവരും ഏറെ നാളായി ഒന്നിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതേ ചൊല്ലി ഷേർളി കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ യുവാവിനെതിരെ പൊലിസിൽ പരാതി നൽകിയിരുന്നു. ഇതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവ് മരിച്ചതിനെത്തുടർന്ന് 6 മാസം മുൻപ് ഷേർളി കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാർ പറയുന്നു.
യുവാവ് ഭൂരിഭാഗം സമയങ്ങളിൽ ഈ വീട്ടിൽ വന്ന് പോകുന്നതും പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. വീടിന്റെ പിൻവശത്തെ വാതിൽ തുറന്നിട്ടതിനാൽ വീടുമായി ബന്ധമുള്ളയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം ഫോറൻസിക് ടീം ഉൾപ്പടെ വീട്ടിൽ പരിശോധന നടത്തി. സംശയകരമായ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ഷേർളിയുമായി പരിചയമുള്ളയാൾ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
