'മന്ത്രിയുടെ വാക്കുകള്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നത്'; സജി ചെറിയാനെതിരെ പരാതി

വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി. മുസ്‌ലിം ലീഗിന്റേത് വര്‍ഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.ഇന്നലെയാണ് സജി ചെറിയാന്‍ പരാമര്‍ശം നടത്തിയത്.

വിവാദ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് മന്ത്രിക്കെതിരെ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഇമെയിലായാണ് പരാതി നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ വാക്കുകള്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നത് ആണെന്നും സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നുമാണ് പരാതിയിലുള്ളത്. കഴിഞ്ഞ ദിവസമാണ് മന്ത്രി ലീഗിനെതിരെ പ്രസ്താവന നടത്തിയത്. വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ അറിയാനാകുമെന്നും ഇതാര്‍ക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

'ലീഗിന്റെ വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. മുസ്ലിം ലീഗ് കേരളത്തില്‍ ഒരു വിഭാഗത്തെ വര്‍ഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത വളര്‍ത്തുന്നതാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ജയിച്ചുവന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാവാന്‍ പാടുണ്ടോ? കാസര്‍കോട് മുനിസിപ്പാലിറ്റി എടുത്തുനോക്ക്, നിങ്ങളിത് ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുത്.'. എന്‍എസ്‌എസ്- എസ്‌എന്‍ഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമല്ലെന്നും സാമുദായിക നേതാക്കളെല്ലാം നല്ല ബോധമുള്ളവരെന്നും മന്ത്രി പറഞ്ഞിരുന്നു.

ഷാള്‍ പുതപ്പിച്ചെന്ന സതീശന്‍ പരാമര്‍ശം എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിയെയാണോ ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ല. പ്രതിപക്ഷ നേതാവിന്റെ വിദ്വേഷ പരാമര്‍ശം കേരളം തള്ളിക്കളയണം. ആരും പറയാത്ത മതസ്പര്‍ദ്ധയാണ് വി ഡി സതീശന്‍ പറഞ്ഞത്. മതസൗഹാര്‍ദത്തെ തകര്‍ത്ത് വോട്ട് വാങ്ങാനുള്ള ശ്രമമാണ് സതീശന്‍ നടത്തിയത്. വി ഡി സതീശന്റേത് കയ്യടി നേടാനുള്ള മ്ലേച്ഛമായ, തരംതാണ പ്രസ്താവനയാണെന്നും വി ഡി സതീശന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടിരുന്നു
Previous Post Next Post