ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിലെ 22 പേരും അജിത് പവാറിന്റെ എൻസിപി പാർട്ടിയിലെ രണ്ടു സ്ഥാനാർത്ഥികളും വിജയിച്ചവരിൽ ഉൾപ്പെടുന്നു. ഇസ്ലാമിക് പാർട്ടിയിലേയും, ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുമാണ് മഹായുതി സഖ്യത്തിന് പുറത്തു നിന്നും വിജയിച്ചത്. അതേസമയം പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിലെ ഒരു സ്ഥാനാർത്ഥി പോലും എതിരില്ലാതെ വിജയിച്ചിട്ടില്ല.
ജനുവരി 15 നാണ്, മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. വോട്ടെണ്ണൽ ജനുവരി 16 ന് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയുടെ 44 എതിരില്ലാത്ത വിജയങ്ങളിൽ ഏറ്റവും കൂടുതൽ, (15 പേർ ) കല്യാൺ-ഡോംബിവാലി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നാണ്.
പൻവേൽ, ജൽഗാവ്, ഭിവണ്ടി എന്നിവിടങ്ങളിൽ നിന്ന് ആറ് പേർ വീതവും, ധുലെയിൽ നിന്ന് നാല് പേരും, അഹല്യ നഗറിൽ നിന്ന് മൂന്ന് പേരും, പൂനെ, പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷനുകളിൽ നിന്ന് രണ്ട് പേർ വീതവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
നിയമവിരുദ്ധ വഴിയിലൂടെയാണ് ബിജെപിയും സഖ്യകക്ഷികളും എതിരില്ലാത്ത വിജയം നേടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. എതിരില്ലാതെ തെരഞ്ഞെടുക്കാൻ ഭരണകക്ഷിയും അവരുടെ ശക്തരായ നേതാക്കളും എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുകയാണ്. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ എതിരാളികൾക്ക് ഒരു കോടി മുതൽ 5 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നതായും പ്രതിപക്ഷത്തെ ഒരു നേതാവ് ആരോപിച്ചു. പണം സ്വീകരിക്കാതെ മത്സരത്തിൽ ഉറച്ചു നിൽക്കുന്നവർക്കെതിരെ ഭീഷണികളും കേസുകളും ഉപയോഗിക്കുന്നു. ജനാധിപത്യമല്ല, സ്വേച്ഛാധിപത്യമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പണവും ഭീഷണിയും ഉപയോഗിച്ചാണ് എതിരാളികളെ മത്സരരംഗത്തു നിന്നും ഒഴിവാക്കുന്നതെന്ന് ശിവസേന ( ഉദ്ധവ് താക്കറെ വിഭാഗം) നവനിർമ്മാൺ സേന എന്നീ പാർട്ടികൾ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്രയധികം സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിക്കലിന് പിന്നിൽ പണമോ, സമ്മർദ്ദമോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദേശം. കല്യാൺ- ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും 21 പേരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
