ലാലി ജെയിംസും രണ്ട് സ്വതന്ത്രരും പിന്തുണച്ചു; ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍

തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ ഡോ. നിജി ജസ്റ്റിന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മേയര്‍ പദവിയെച്ചൊല്ലി ഇടഞ്ഞു നിന്ന ലാലി ജെയിംസും നിജിക്ക് വോട്ടു ചെയ്തു.

യുഡിഎഫിന് പുറത്തു നിന്ന് രണ്ട് വോട്ടുകളും നിജിക്ക് ലഭിച്ചു. കോണ്‍ഗ്രസ് വിമതന്‍, ഒരു സ്വതന്ത്രന്‍ എന്നിവരുടെ വോട്ടുകളുമാണ് നിജിക്ക് ലഭിച്ചത്.

വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുണ്‍ പാണ്ഡ്യന്റെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍ നഗരസഭയില്‍ 33 കൗണ്‍സിലര്‍മാരാണ് യുഡിഎഫിനുള്ളത്. വോട്ടെടുപ്പില്‍ യുഡിഎഫിന്റെ നിജിക്ക് 35 വോട്ടുകളാണ് ലഭിച്ചത്. കിഴക്കുംപാട്ടുകര ഡിവിഷനില്‍ നിന്നും വിജയിച്ച ഡോ. നിജി ജസ്റ്റിന്‍ ഗൈനക്കോളജിസ്റ്റു കൂടിയാണ്.

എല്‍ഡിഎഫിനായി മത്സരിച്ചത് മുന്‍ ഡെപ്യൂട്ടി മേയര്‍ എംഎല്‍ റോസിയാണ് മത്സരിച്ചത്. 13 വോട്ടുകളാണ് റോസിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച പൂര്‍ണ സുരേഷിന് എട്ടു വോട്ടുകളും ലഭിച്ചു. വോട്ടെണ്ണലിന് ശേഷം, ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പണം നല്‍കിയാണ് ഡോ. നിജി ജസ്റ്റിന്‍ മേയര്‍ പദവി വാങ്ങിയതെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലറായ ലാലി ജെയിംസ് ആരോപിച്ചിരുന്നത്.
Previous Post Next Post