ഇതുവരെയില്ലാത്ത പ്രശ്‌നമാണ് ഇത്തവണ ചലച്ചിത്രമേളയിലുണ്ടായത്. കേന്ദ്രസർക്കാരിന്റെ അറിവോടെയുള്ള ബോധപൂർവമായ ഇടപെടലാണ്. ഇതുവരെ ഇങ്ങനെ ഒരു ഇടപെടൽ കേന്ദ്രം നടത്തിയിട്ടില്ല. ഇങ്ങനെയെങ്കിൽ അടുത്ത പ്രാവശ്യം ചലച്ചിത്രമേള നടക്കുമോയെന്ന് ആശങ്കയുണ്ട്. അടിയന്തരമായി കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിഷയം ഇടപെടണം. എല്ലാ സിനിമകളും കാണാൻ അവസരം ഒരുക്കണം. സിനിമ വിലക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.
ലോകത്തെ സാമൂഹികാന്തരീക്ഷം, രാഷ്ട്രീയ വീക്ഷണങ്ങൾ, മറ്റ് മൗലികമായ പ്രസക്തികൾ തുടങ്ങിയവ പുതിയ തലമുറയ്ക്ക് പഠിക്കാൻ കഴിയുന്ന വലിയ മേളയാണ് നടക്കുന്നത്. കേരളത്തിലെ സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മേളയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ മേളകളിലൊന്നാണിത്. സിനിമാ ടൂറിസത്തിന്റെ ഏറ്റവും വലിയ മേള കൂടിയാണിത്.
ലോകത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് മേള കാണാനായി എത്തുന്നത്. സിനിമാ ടൂറിസത്തിലൂടെ നമ്മുടെ സമ്പദ് ഘടനയിൽ കാതലായ മാറ്റം വരുത്താൻ കഴിയുന്ന സന്ദർഭത്തിൽ എല്ലാ തരത്തിലും കേന്ദ്രം കേരളത്തെ ദ്രോഹിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇനിയാരെങ്കിലും രാജ്യാന്തര മേള കാണാൻ വരുമോയെന്നും മന്ത്രി സജി ചെറിയാൻ ചോദിച്ചു. ഐഎഫ്എഫ്‌കെയിൽ 19 സിനിമകളാണ് അനുമതി നൽകാത്തതിനെത്തുടർന്ന് പ്രദർശിപ്പിക്കാൻ കഴിയാതിരുന്നത്.
