കണ്ണൂർ: തലശേരി റെയിൽവെ സ്റ്റേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥ വിജിലൻസിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് ഇവരെ വിജിലൻസ് പിടികൂടിയത്. പരാതിക്കാരൻ ലൈസൻസിനായി ഓൺലൈനായി നൽകിയ അപേക്ഷയിൽ ഫയൽ വേഗത്തിൽ നീക്കാൻ ഇവർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചതിനെ തുടർന്ന് വിജിലൻസ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നാഫ്തലിൻ പുരട്ടിയ കറൻസികൾ കൈക്കൂലിയായി കൈമാറുന്നതിനിടെയാണ് ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നും ക്രിസ്മസ് അവധിക്ക് വീട്ടിലെത്താൻ ട്രെയിൻ യാത്ര കഴിഞ്ഞ് വരികയായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥ.
തലശേരി റെയിൽവെ സ്റ്റേഷനിൽ ബുധനാഴ്ച്ച രാവിലെ ട്രെയിനിറങ്ങിയ ഇവർ പറശിനി കടവ് സ്വദേശിയോട് കൈക്കൂലി തുകയുമായി സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ഫോൺ കോളുകളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
