നടിയെ ആക്രമിച്ച കേസ്: കുറ്റക്കാർക്കുള്ള ശിക്ഷ നാളെ; പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


 കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിചാരണക്കോടതി നാളെ വിധിക്കും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ ആറുപ്രതികൾ കുറ്റക്കാരാണെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയത്. പൾസർ സുനിയാണ് ഒന്നാം പ്രതി.


ഡ്രൈവർ മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം ( വടിവാൾ സലിം), പ്രദീപ് എന്നിവാരാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ മറ്റു പ്രതികൾ. ഇവർക്കു നൽകേണ്ട ശിക്ഷയിന്മേലുള്ള വാദിമാണ് നാളെ കോടതിയിൽ ആരംഭിക്കുക. തുടർന്ന് കോടതി ശിക്ഷ വിധിക്കും.


കേസിൽ കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. ഐപിസി പ്രകാരം പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗമാണ് (വകുപ്പ് 376 ഡി ) ഏറ്റവും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റം. 20 വർഷം വരെ കഠിന തടവോ, ജീവിതാവസാനം വരെയുള്ള കഠിന തടവോ, ജീവപര്യന്തമോ ശിക്ഷ ലഭിച്ചേക്കാം.


കുറ്റകൃത്യത്തിനുള്ള അതേ ശിക്ഷ അതിനായുള്ള ഗൂഢാലോചനയിൽ പങ്കെടുത്താലും ലഭിക്കും. അതേസമയം നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നു എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേസിലെ ഏഴു മുതൽ 10 വരെ പ്രതികളെയാണ് വിചാരണക്കോടതി വെറുതെ വിട്ടത്.

Previous Post Next Post