പാലക്കാട്: അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു എൻ കെ രാജിവെച്ചു. കോൺഗ്രസിൽ നിന്നും കൂറുമാറി സിപിഎം പിന്തുണയോടെയാണ് മഞ്ജു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നും എന്നും കോൺഗ്രസ് പ്രവർത്തകയായിരിക്കുമെന്നും മഞ്ജു പറഞ്ഞു. കൂറുമാറ്റത്തിനു പിന്നിൽ സിപിഎം മുൻ ഏരിയാ സെക്രട്ടറിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിർദേശിക്കപ്പെട്ടപ്പോൾ എൽഡിഎഫ് അംഗങ്ങൾ പിന്തുണ നൽകുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു. ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ഈ പിന്തുണ സ്വീകരിക്കാൻ താൽപ്പര്യപ്പെടുന്നില്ല. അതിനാൽ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് മഞ്ജു അറിയിച്ചു.
കഴിഞ്ഞ 10 വർഷമായി അഗളി പഞ്ചായത്ത് സിപിഎമ്മിന്റെ ഭരണത്തിലായിരുന്നു. ഇത്തവണ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. അതിനു പിന്നാലെയാണ് കോൺഗ്രസ് അംഗത്തിന്റെ കൂറുമാറ്റവും, പ്രസിഡന്റ് തെരഞ്ഞെടുപ്പും വിവാദമായത്. കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ്, മഞ്ജു പ്രാദേശിക പാർട്ടി നേതാക്കളുമൊത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പത്ത് സീറ്റും എൽഡിഎഫിനെ ഒമ്പത് സീറ്റും ബിജെപിക്ക് രണ്ട് സീറ്റുമായിരുന്നു ലഭിച്ചത്. സിബു സിറിയക്കിനെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ച മഞ്ജു എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മഞ്ജുവിന് അബദ്ധം സംഭവിച്ചതാകാമെന്നും, സിപിഎം പിന്തുണയോടെ വിജയിച്ച പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ നേരത്തെ പ്രതികരിച്ചിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷന് കോൺഗ്രസ് പരാതി നൽകിയിരുന്നു. സിപിഎം പിന്തുണയോടെയുള്ള കോൺഗ്രസ് അംഗത്തിന്റെ അഗളിയിലെ വിജയം ഏറെ ചർച്ചയായിരുന്നു.
