ബംഗളൂരു: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകാൻ മലയാളികൾക്ക് അവധി നൽകണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. കേരളത്തിലെ വോട്ടർമാർക്ക് കുറഞ്ഞത് മൂന്നു ദിവസം ശമ്പളത്തോടു കൂടിയ അവധി നൽകണമെന്നാണ് ശിവകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഐടി കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് ഉപ മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു.
സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കരാറുകാർ, നിർമാണ സ്ഥാപനങ്ങൾ, ബിൽഡർമാർ, കടയുടമകൾ, മറ്റ് ബിസിനസ് ഓപ്പറേറ്റർമാർ എന്നിവരോടാണ് ഡി കെ ശിവകുമാറിന്റെ അഭ്യർഥന. തൊഴിലുടമകൾ ശമ്പളത്തോടെ അവധി അനുവദിച്ചാൽ കർണാടകയിലെ ആയിരക്കണക്കിന് കേരളീയരായ തൊഴിലാളികൾക്കും ജീവനക്കാർക്കും സാമ്പത്തിക ഭാരമോ വേതന നഷ്ടമോ ഇല്ലാതെ നാട്ടിലേക്ക് പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്ന് ശിവകുമാർ പറഞ്ഞു. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനും എല്ലാ തൊഴിലുടമകളുടെയും പൂർണ സഹകരണവും അദ്ദേഹം അഭ്യർഥിച്ചു.
ഡിസംബർ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ ഒന്നാംഘട്ടത്തിൽ ഡിസംബർ 9ന് ബൂത്തിലേക്ക് പോകും. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ രണ്ടാംഘട്ടത്തിലും. ഡിസംബർ 13നാണ് വോട്ടെണ്ണൽ നടക്കുന്നത്.
