തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന് സൂചന. രാഹുൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ ഒരു സിനിമാ നടിയുടേതാണെന്നും റിപ്പോർട്ടുകളുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ചുവന്ന കാറിലാണ് കണ്ണാടിയിൽ നിന്നും പോയതെന്ന് പൊലീസ് കണ്ടെത്തിയത്. വാഹന നമ്പർ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമയെക്കുറിച്ച് വിവരം ലഭിച്ചത്.
പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ കണ്ണാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. പരാതി നൽകിയെന്ന വിവരം പുറത്തു വന്നതിനു പിന്നാലെ രാഹുൽ കണ്ണാടിയിൽ നിന്നും അപ്രത്യക്ഷനാകുകയായിരുന്നു. രാഹുൽ ഇപ്പോൾ എവിടെയാണെന്നതിൽ അവ്യക്തത തുടരുകയാണ്. യാത്രയ്ക്കിടെ രാഹുൽ കാർ മാറ്റിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം കൂട്ടുപ്രതി ജോബി ജോസഫും ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. രാഹുൽ കോയമ്പത്തൂരിലേക്ക് കടന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. രാഹുലിന്റെ സുഹൃത്തുക്കളെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ ഫോൺവിളികൾ അടക്കം നിരീക്ഷണത്തിലാണ്.
സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു ?
കഴിഞ്ഞദിവസം രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് കുന്നത്തൂർമേട്ടിലെ ഫ്‌ലാറ്റിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സിസിടിവികൾ പരിശോധിച്ച സംഘം, സ്ഥലത്തുണ്ടായിരുന്ന രാഹുലിന്റെ പി എ, ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാർ എന്നിവരിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. രാഹുലിൻറെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ എസ്ഐടി കസ്റ്റഡിയിലെടുത്തു.
