രാഹുലിന് ആശ്വാസം; രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം; കേരളത്തിലേക്ക് മടങ്ങുമോ?

 

തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹർജിയിൽ വിശദമായ വാദം കേട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്.


ബംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. യുവതി കെപിസിസി പ്രസിഡന്റിന് ഇ-മെയിൽ ആയി നൽകിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. എഫ്‌ഐആർ റജിസ്റ്റർ ചെയ്ത അവസരത്തിൽ പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലീസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ-മെയൽ സന്ദേശം അയച്ച് പരാതി പറഞ്ഞതിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിഭാഗം വാദം.


പരാതിയിൽ ഒരിടത്തും പരാതിക്കാരിയുടെ പേരോ, പീഡനം നടന്നു എന്ന് ആരോപിക്കുന്ന തീയതിയോ സ്ഥലമോ വ്യക്തമാക്കാത്തതിൽനിന്ന് പരാതി രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയാണെന്ന് വ്യക്തമാണെന്നായിരുന്നു പ്രതിഭാഗം വാദം. 2023-ൽ ഏതോ ഒരു ഹോംസ്റ്റേയിൽ വച്ച് പീഡനം നടന്നു എന്നാണ് പരാതിയിലെ ആരോപണം. അവ്യക്തമായുള്ള പരാതി, രാഹുലിനെതിരായ ആദ്യ കേസ് കോടതി പരിഗണിച്ച ശേഷമാണ് ഉണ്ടായതെന്നതിൽ നിന്ന് പരാതിക്കു പിന്നിലെ ദുരൂഹത വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതി യാഥാർഥ്യം ആണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പരാതിക്കാരി വ്യക്തമായ മൊഴി നൽകിയ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസക്യൂഷൻ വാദിച്ചു.


ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തതെന്ന് യുവതി മൊഴിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയതെന്നും യുവതി മൊഴിയിൽ വ്യക്തമാക്കുന്നു.


'ഐ വാണ്ടഡ് ടു റേപ്പ് യു' എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകർന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. കേസുമായി മുന്നോട്ട് പോകാൻ ഭയമുണ്ടെന്നും യുവതി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സീൽ വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. അതേസമയം, ആദ്യ പീഡനക്കേസിൽ ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

Previous Post Next Post