തിരുവനന്തപുരം: സ്‌കൂളിൽ പോകുന്ന കുട്ടികൾ ലിഫ്റ്റ് ചോദിക്കുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്ഫ്ഫ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യതയുണ്ടെന്നും ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുണ്ടാകാം, മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കടത്തുന്നവരും ഉണ്ടാകാമെന്നും അതിനാൽ ജാഗ്രതയുണ്ടാകണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
എല്ലാ ലിഫ്റ്റും സേഫ് അല്ല
നമ്മുടെ കുട്ടികൾ സ്‌കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,
മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്.
അതിനാൽ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.
