വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല; കെഎസ്‌ആര്‍ടിസി കണ്ടക്ടറെ പുറത്താക്കി.


രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിയില്ലെന്ന പരാതിയില്‍ കെഎസ്‌ആർടിസി കണ്ടക്ടറെ സർവീസില്‍ നിന്ന് പുറത്താക്കി.

വെള്ളിയാഴ്ച രാത്രിയില്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിലെ കണ്ടക്ടർക്കെതിരെ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികളാണ് പരാതി നല്‍കിയത്.

അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്താണ് വിദ്യാർഥിനികള്‍ ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇവരെ ഈ സ്റ്റോപ്പില്‍ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡില്‍ ഇറക്കുകയായിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്ത് പൊങ്ങത്തു ബസ് നിർത്തി നല്‍കണമെന്ന് മറ്റ് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ സമ്മതിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

തുടർന്ന് യാത്രക്കാർ കൊരട്ടി പോലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂരില്‍ എത്തിയപ്പോള്‍ ബസ് നിർത്താമെന്ന് കണ്ടക്ടർ അറിയിച്ചു. എന്നാല്‍ ഇവിടെ ഇറങ്ങിയാല്‍ തിരികെ പോകാൻ വഴി പരിചയമില്ലെന്ന് ഇവർ അറിയിച്ചു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡില്‍ ഇറക്കുകയായിരുന്നു.

സംഭവത്തില്‍ കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.

Previous Post Next Post