ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ഇന്നും നാളെയും 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തും.
പ്രധാന ദീർഘദൂര റൂട്ടുകളില്‍ ആണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തുക എന്ന് സെൻട്രല്‍ റയില്‍വേ അറിയിച്ചിട്ടുണ്ട്. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകള്‍ വിന്യസിച്ചു.
വിമാന പ്രതിസന്ധിയ്ക്ക് പരിഹാരമാകാത്തതിനെ തുടർന്ന് ഇന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള നിരവധി സർവീസുകള്‍ മുടങ്ങിയേക്കും. ആയിരത്തോളം സർവീസുകള്‍ ഇന്നും മുടങ്ങും എന്ന് ഇൻഡിഗോ അറിയിച്ചിരുന്നു. ഡല്‍ഹി, ചെന്നൈ, ജമ്മു കശ്മീർ വിമാനത്താവളങ്ങളിലെ എന്ന് അർദ്ധരാത്രി വരെയുള്ള സർവീസുകള്‍ റദ്ദാക്കി. തിരുവനന്തപുരത്തുനിന്നും ഇൻഡിഗോയുടെ 5 വിമാനങ്ങള്‍ റദ്ദാക്കി. ഡല്‍ഹി ,ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂർ വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ ഒരു മണിക്ക് പോകേണ്ടിയിരുന്ന ഷാർജ വിമാനം വൈകിയാണ് പുറപ്പെട്ടത്.
കണ്ണൂരില്‍ നിന്ന് 6:05 ന് പുറപ്പെടേണ്ട ഡല്‍ഹി വിമാനം റദ്ധാക്കി. ബാക്കി 4 ഇൻഡിഗോ വിമാനങ്ങള്‍ ഇന്ന് ആണ് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ടത്. വിമാനങ്ങള്‍ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ റദ്ദാക്കലുകളുടെ എണ്ണം കുറയുമെന്നും ഡിസംബർ 10-നും 15-നും ഇടയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷ.