സഞ്ചാർ സാഥി ആപ്പ് താല്‍പ്പര്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
സഞ്ചാർ സാഥി ആപ്പ് ഓപ്ഷണലാണ്, നിങ്ങള്‍ക്ക് വേണ്ടെങ്കില്‍, അത് ഡിലീറ്റ് ചെയ്യാൻ സാധിക്കും. ഇത്തരം ആപ്പ് എല്ലാവർക്കും പരിചയപ്പെടുത്തേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയാണ്. ഫോണില്‍ സൂക്ഷിക്കണോ വേണ്ടയോ എന്നത് ഉപയോക്താവിന്റെ ഇഷ്ടമാണ്, മന്ത്രി പറഞ്ഞു.
സൈബർ സുരക്ഷ മുൻനിർത്തി രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളില്‍ സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) നിർദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ പതിവ് പോലെ പൗരൻമാരെ നീരീക്ഷിക്കാൻ വേണ്ടിയാണെന്ന തരത്തില്‍ വ്യാജ പ്രചാരണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വാർത്താവിനിമയ മന്ത്രി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
രാജ്യത്ത് മൊബൈല്‍ നമ്ബറുകളെ ഐഎംഇഐ നമ്ബറുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ആപ്പാണിത്. 2024 ജനുവരിയിലാണ് ഇത് അവതരിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങള്‍, ഡിജിറ്റല്‍ അറസ്റ്റ്, മൊബൈല്‍ മോഷണം എന്നിവ തടയാൻ ഇതിലൂടെ സാധിക്കും. ഫോണ്‍ നഷ്ടപ്പെട്ടാലോ, മോഷണം പോയാലോ, ഈ ആപ്പില്‍ ഒരു പരാതി കൊടുക്കാം. നമ്മുടെ ഫോണിന്റെ ഐഎംഇഐ നമ്ബർ ഉപയോഗിച്ച് ഇത് ഫോണ്‍ എവിടെയുണ്ടെന്ന് കണ്ടെത്താൻ സഹായിക്കും.
മാത്രമല്ല, ആ ഫോണ്‍ മറ്റാർക്കും ഉപയോഗിക്കാൻ പറ്റാത്തവിധം ബ്ലോക്ക് ചെയ്യാനും കഴിയും. ഈ പ്ലാറ്റ്ഫോമിലൂടെ നഷ്ടപ്പെട്ട 7 ലക്ഷത്തോളം ഫോണുകള്‍ കണ്ടെത്തിയത്. ഒക്ടോബറില്‍ മാത്രം അരലക്ഷം ഫോണുകളാണ് കണ്ടെത്തിയത്.