പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കടപ്പെട്ടിരിക്കുന്നു.



മെഡിക്കല്‍ വിദ്യാഭ്യാസം ജന്മാവകാശമെന്ന് കരുതേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ഓരോ മെഡിക്കല്‍ സീറ്റിനും സർക്കാർ പ്രതിവർഷം 30-35 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ട്.

അതിനാല്‍ തന്നെ മെഡിക്കല്‍ വിദ്യാർത്ഥികള്‍ രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു. വിദേശത്തേക്ക് പോകാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ രാജ്യത്ത് സൗകര്യങ്ങളില്ലെന്ന് പരാതിപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിലെ കിങ് ജോർജ് മെഡിക്കല്‍ സർവകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ വിദ്യാഭ്യാസം ഒരിക്കലും നിങ്ങളുടെ ജന്മാവകാശമായി കണക്കാക്കരുത്. സ്കൂള്‍ വിദ്യാഭ്യാസം ഒരു ജന്മാവകാശമാകാം, കോളേജ് വിദ്യാഭ്യാസം ഒരു ജന്മാവകാശമാകാം, പക്ഷേ മെഡിക്കല്‍ വിദ്യാഭ്യാസം അങ്ങനെയല്ല. അതൊരു പദവിയാണ്. സർക്കാർ ഓരോ മെഡിക്കല്‍ വിദ്യാർത്ഥിക്കും പ്രതിവർഷം 30-35 ലക്ഷം രൂപ ചെലവഴിക്കുന്നു. സംസ്ഥാന മന്ത്രിസഭ അടുത്തിടെ മെഡിക്കല്‍ കോളേജുകളില്‍ 1000 സീറ്റുകള്‍ അനുവദിച്ചു. നിങ്ങള്‍ സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. ആ ഉത്തരവാദിത്തം നിങ്ങള്‍ വഹിക്കണമെന്നും അദ്ദേഹം മെഡിക്കല്‍ വിദ്യാർത്ഥികളോട് പറഞ്ഞു.

രാജ്യത്തെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിന്റെ (എയിംസ്) എണ്ണം 23 ആയി ഉയർന്നതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് സൗകര്യങ്ങളില്ലാത്തതിനാലാണ് ലണ്ടനിലേക്ക് പോകുന്നതെന്നാണ് ചില വിദ്യാർത്ഥികള്‍ നേരത്തെ പറഞ്ഞത്. ഒരു എയിംസ് മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇപ്പോള്‍ 23 എയിംസുകള്‍ ഉണ്ട്. സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവത്തെക്കുറിച്ച്‌ നമ്മുടെ വിദ്യാർത്ഥികള്‍ക്ക് ഇനി പരാതിപ്പെടാൻ കഴിയില്ല. കഴിഞ്ഞ 11 വർഷത്തിനിടെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 387 ല്‍ നിന്ന് 819 ആയി ഉയർന്നു. എംബിബിഎസ് സീറ്റുകള്‍ 51,000 ല്‍ നിന്ന് 1,10,000 ത്തിലധികമായി. മെഡിക്കല്‍ പിജി സീറ്റുകള്‍ 31,000 ല്‍ നിന്ന് 80,000 ആയി ഉയർന്നു. ഈ അധ്യയന വർഷം 7,500 പുതിയ മെഡിക്കല്‍ പിജി സീറ്റുകള്‍ കൂടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post