പാലാ നഗരസഭയില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്. എല്‍ഡിഎഫിനും യുഡിഎഫിനും തനിച്ചു ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത പാലാ നഗരസഭയില്‍ മൂന്നു സ്വതന്ത്രർ വിജയിച്ച പുളിക്കക്കണ്ടം കുടുംബത്തിന്റെ തീരുമാനം നിർണായകമായിരുന്നു.
ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാനും ധാരണായി. ആദ്യ രണ്ടുവർഷം ദിയ പുളിക്കക്കണ്ടത്തിനു ചെയർപഴ്സൻ സ്ഥാനം നല്‍കിയാണ് യുഡിഎഫ് പിന്തുണ ഉറപ്പാക്കിയത്. കോണ്‍ഗ്രസ് വിമത സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച മായ രാഹുലും യുഡിഎഫിനെ പിന്തുണയ്ക്കും. ഇവർ വൈസ് ചെയര്‍പേഴ്സണ്‍ ആകും.
ഇതോടെ 21കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്സണാകും. ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്താകും.
പാലാ നഗരസഭയില്‍ ബിനു പുളിക്കകണ്ടം, ബിനുവിന്റെ സഹോദരന് ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകള്‍ ദിയ എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14 15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്. 20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും 2 തവണ സ്വതന്ത്രനായുമാണു ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു.
കേരള കോണ്‍ഗ്രസു (എം) മായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് ബിജു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്തിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. ഇരുപത്തിയൊന്നുകാരിയാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പിവി സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.