മുഖ്യമന്ത്രിയ്ക്കെതിരെ കൊലവിളി നടത്തി; ടീന ജോസിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്

 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമത്തിലെ പോസ്റ്റിന് കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകനാണ് ഡിജിപിക്ക് പരാതി നൽകിയത്.


അഡ്വ. മേരി ട്രീസ പി ജെ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് വധശ്രമത്തിന് ആഹ്വാനം ചെയ്യുന്ന കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി നാളെ മുതൽ ഇറങ്ങുകയാണ് എന്ന സെൽറ്റൻ എൽ ഡിസൂസ എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന് താഴെയാണ് കന്യാസ്ത്രീയായ ടീന ജോസിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. 'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും',-എന്നായിരുന്നു ടീന ജോസിന്റെ കമന്റ്.


സംഭവം വിവാദമായതിന് പിന്നാലെ, കന്യാസ്ത്രീയെ തള്ളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തിയിരുന്നു. ടീന ജോസെന്ന സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് സന്യാസിനി സമൂഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ടീന ജോസിന്റെ പ്രാഥമിക അംഗത്വം 2009 ഏപ്രിൽ മാസത്തിൽ നഷ്ടപ്പെട്ടതാണെന്നും മാനുഷിക പരിഗണനയനുസരിച്ച് തങ്ങളുടെ ഭവനത്തിൽ സൗജന്യമായി താമസിച്ച് അഭിഭാഷകവൃത്തി ചെയ്ത് ജീവിച്ച് വരിരകയാണ്. ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണമായും അവരുടെ മാത്രം തീരുമാനത്തിലും ഉത്തരവാദിത്വത്തിലും ആണ്. അവർ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ അപലപിക്കുന്നതായും സന്യാസിനി സമൂഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


Previous Post Next Post