ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തണം; ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി:  ശബരിമല  സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 2018 മുതലുള്ള ഇടപാടുകളും അന്വേഷിക്കണമെന്ന് ഹൈക്കോടതി. ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശിയതിനെപ്പറ്റിയും അന്വേഷിക്കണം. വിജയ് മല്യ വാതിലിൽ പൊതിഞ്ഞ 24 കാരറ്റ് തനി തങ്കം  ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തോയെന്ന് അന്വേഷിക്കണം. അവിടെയും പോറ്റിയെ മുൻനിർത്തി വൻ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. ആ വാതിലിന് എന്തു പറ്റിയെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.


വിലപിടിപ്പുള്ള എല്ലാത്തിന്റേയും വ്യാജ മാതൃകയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് സംശയമുണ്ട്. ശബരിമലയിലെ അമൂല്യവസ്തുക്കൾ പുറത്തേക്ക് കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. സ്വർണത്തട്ടിപ്പിന് അപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും നിർദേശിച്ചു. ശബരിമലയിൽ നിന്നും നഷ്ടമായ സ്വർണം എത്രയാണെന്ന് കണ്ടെത്തണം. ചെന്നൈയിൽ എന്താണ് നടന്നതെന്ന് കൃത്യമായി അറിയണം. വാതിൽപ്പാളി കൊണ്ടുപോയതിലും  ഉണ്ണികൃഷ്ണൻ പോറ്റിക്ക് പങ്കുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡിനെതിരെയും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. മിനിറ്റ്‌സ് ബുക്കിൽ അടിമുടി ക്രമക്കേടാണെന്ന് കോടതി നിരീക്ഷിച്ചു. മിനിറ്റ്‌സ് രേഖപ്പെടുത്തിയിട്ടുള്ളത് ക്രമരഹിതമായാണ്. ഗുരുതരമായ ക്രമക്കേടുകളാണ് ഉള്ളതെന്നും കോടതി വിലയിരുത്തി. സന്നിധാനത്ത് യഥേഷ്ടം വിഹരിക്കാൻ ദേവസ്വം ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുമതി നൽകി. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു.


സ്വർണം പൂശിയ വാതിൽ കോട്ടയത്ത് ഒരു ക്ഷേത്രത്തിൽ വെച്ച് പൂജിച്ചു. ആ ചടങ്ങിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും ഒരു സിനിമാ താരവും പങ്കെടുത്തു. അറ്റകുറ്റപ്പണി നടത്തിയ ശേഷം നേരിട്ട് ക്ഷേത്രത്തിലെത്തിക്കേണ്ടതിനു പകരം നാടുനീളെ വാതിൽപ്പാളിയുമായി പൂജ നടത്തുകയാണോ ചെയ്തത്. ഇതെന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി കോടതി നൽകി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.


ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം രണ്ടാമത്തെ അന്വേഷണ പുരോ​ഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എസ്ഐടി പിടിച്ചെടുത്ത ദേവസ്വം മിനിറ്റ്സും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമായിരുന്നു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Previous Post Next Post