'രാഹുല്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, മാറ്റിനിര്‍ത്തുന്നത് അന്തസ്സല്ല'; വേദിപങ്കിട്ടതില്‍ പ്രശ്‌നം തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ടതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാഹുലിനെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതേയുള്ളൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗർഭഛിദ്ര ആരോപണമടക്കം നേരിടുന്ന വ്യക്തിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചർച്ച ഉയരുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.


വിദ്യാഭ്യാസമന്ത്രിക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു സ്ഥലം എംഎൽഎ ആയ രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുത്തത്. ആരോപണം നേരിടുന്ന വ്യക്തിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ബിജെപി കൗൺസിലർ ഇറങ്ങിപ്പോവുകയും ചെയ്തതോടെയാണ് വിഷയം ചൂടുള്ള ചർച്ചയായത്. പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.


'രാഹുൽ പാലക്കാട് എംഎൽഎയാണ്. അയാളുടെ മണ്ഡലത്തിൽ വച്ചാണ് പരിപാടി നടന്നത്. രാഹുലിനെ തടയില്ലെന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചതാണ്. അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, കേസ് അന്വേഷണം നടക്കുന്നതേയുള്ളൂ. അങ്ങനെയുള്ള വ്യക്തിയെ മാറ്റിനിർത്തുകയോ പരിപാടിയിൽ പേര് വയ്ക്കാതിരിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ല. രാഹുലിനെ വേണമെങ്കിൽ പങ്കെടുപ്പിക്കാതിരിക്കാം. പക്ഷേ അങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തിൽ മാന്യത കാണിക്കുക എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിജെപി കൗൺസിലർ ഇറങ്ങിപ്പോയത് അവരുടെ പാർട്ടിയുടെ തീരുമാനം അനുസരിച്ചായിരിക്കും എന്നും മന്ത്രി പറഞ്ഞു.

Previous Post Next Post