തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ കെഎസ് ശബരിനാഥനും അനിൽ അക്കരയ്ക്കും പുറമെ മറ്റൊരു മുൻ എംഎൽഎയെക്കൂടി കളത്തിലിറക്കി കോൺഗ്രസ്. എഐസിസി അംഗവും പീരുമേട്, ഉടുമ്പൻ ചോല മുൻ എംഎൽഎയുമായ ഇഎം ആഗസ്തിയാണ് കട്ടപ്പന നഗരസഭയിലേക്ക് ഇരുപതേക്കർ വാർഡിൽ നിന്ന് മത്സരിക്കുന്നത്.
1991 ലും 1996 ലും ഉടുമ്പുൻചോലയിൽ നിന്നും 2001ൽ പീരുമേട്ടിൽ നിന്നുമാണ് ഇഎം ആഗസ്തി നിയസഭയിൽ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎം മണിക്കെതിരെ ഉടുമ്പൻചോലയിൽ പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ടതിന് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചത് വലിയ വാർത്തയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ 20,000 വോട്ടിന് തോറ്റാൽ മൊട്ടയടിക്കുമെന്നായിരുന്നു ആഗസ്തിയുടെ വെല്ലുവിളി. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആഗസ്തി മൊട്ടയടിച്ച ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.
ഇടുക്കി ഡിസിസി മുൻ അധ്യക്ഷനാണ്. 2006ൽ കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. കട്ടപ്പന നഗരസഭ അധ്യക്ഷസ്ഥാനം ഇത്തവണ ജനറലാണ്. നിലവിൽ യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. വടക്കഞ്ചേരി മുൻ എംഎൽഎ അനിൽ അക്കര അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് കോൺഗ്രസിനുവേണ്ടി മത്സരിക്കുന്നത്. നേരത്തെ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു അനിൽ അക്കര. തിരുവനന്തപുരം നഗരസഭയിലെ മേയർ സ്ഥാനാർഥിയാണ് കെഎസ് ശബരിനാഥൻ. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ കവടിയാറിൽ നിന്നാണ് ജനവിധി തേടുന്നത്.
