തിരുവനന്തപുരം: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും തരൂർ പറഞ്ഞു. പ്രചരണത്തിൽ നേരിട്ട് പങ്കാളികളായവർ കാരണങ്ങൾ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതിൽ സർക്കാരുകളെ തടയാനും കഴിയില്ലെന്ന് തരൂർ പറഞ്ഞു.
ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 4 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. മുന്നണിയിലെ മറ്റു പാർട്ടികളും കോൺഗ്രസും തമ്മിൽ ഏഴു സീറ്റുകളിൽ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 19 ഇടത്ത് വിജയിച്ചിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ 200 സീറ്റുകളിൽ മുന്നിലാണ്. ഇടതുപാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യ സഖ്യം 36 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
