തൃശൂരില്‍ സുരേഷ് ഗോപിയുടെ മേയര്‍ സ്ഥാനാര്‍ഥിയെ മാറ്റി; ഡോ. വി ആതിരക്കു പകരം ശ്രീവിദ്യ

തൃശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച തൃശൂർ മേയർ സ്ഥാനാർഥി ഡോ. വി ആതിരയെ മാറ്റി പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. തൃശൂർ കോർപ്പറേഷൻ രണ്ടാം ഡിവിഷനിലെ കുട്ടംകുളങ്ങരയിലെ സ്ഥാനാർഥിയെയാണ് ഒരുവിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് മാറ്റിയത്. ഡോ. വി ആതിരയ്ക്ക് പകരം എം ശ്രീവിദ്യയാണ് പുതിയ സ്ഥാനാർഥി. തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ആതിരയെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നു.


ആർഎസ്എസ് മുൻ കാര്യവാഹക് ജി മഹാദേവന്റെ മകളാണ് ശ്രീവിദ്യ. കഴിഞ്ഞ ടേമിൽ തൃശൂർ കോർപ്പറേഷൻ ഒന്നാം ഡിവിഷനായ പൂങ്കുന്നത്തുനിന്നും ജയിച്ച് കൗൺസിലറായ ആതിര കേരള വർമ കോളജിലെ അധ്യാപിക കൂടിയാണ്. ജനറൽ സീറ്റായ കുട്ടംകുളങ്ങര ഇത്തവണ സ്ത്രീ സംവരണമായി. ആർഎസ്എസിന്റെ എതിർപ്പുയർന്നതാണ് സ്ഥാനാർഥിയെ മാറ്റാനുള്ള കാരണമായതെന്ന് പറയുന്നു.


സംസ്ഥാന അധ്യക്ഷൻ നിശ്ചയിച്ച സ്ഥാനാർഥിയെ മാറ്റേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി ജില്ലാ നേതൃത്വം. എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ബിജെപി സ്ഥാനാർഥിയെ മാറ്റിയത്. കുട്ടംകുളങ്ങരയിൽ മുൻ ബിജെപി കൗൺസിലറായ ഐ ലളിതാംബികയാണ് ഇടതുസ്വതന്ത്ര സ്ഥാനാർഥി. ഇവർ ഇക്കഴിഞ്ഞ ദിവസം സിപിഐയിൽ ചേർന്നിരുന്നു. അഞ്ജലി രാഗേഷ് ആണ് യുഡിഎഫ് സ്ഥാനാർഥി.

Previous Post Next Post