പുറത്ത് പോകാൻ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടും, 5 വര്‍ഷമായി സഹിക്കുന്നത് അതിക്രൂര പീഡനം; മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച്‌ പങ്കാളിയെ മര്‍ദിച്ചെന്ന പരാതിയില്‍ യുവമോര്‍ച്ച നേതാവ് കസ്റ്റഡിയില്‍.


കൊച്ചിയില്‍ മൊബൈല്‍ ചാർജർ ഉപയോഗിച്ച്‌ പങ്കാളിയെ ക്രൂരമായി മർദിച്ച യുവമോർച്ച എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍.

യുവതി നല്‍കിയ പരാതിയിലാണ് ഗോപു പരമശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ദേഹം മുഴുവൻ മർദനമേറ്റ പാടുകളാണ്. യുവതിയുടെ പുറത്താണ് മൊബൈല്‍ ചാർജർ കേബിള്‍ ഉപയോഗിച്ച്‌ യുവാവ് മർദിച്ചത്. തെളിവ് സഹിതമാണ് യുവതി മരട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. അതിക്രൂരമായ രീതിയിലാണ് പെണ്‍കുട്ടിയെ മർദിച്ചിരിക്കുന്നത്.

യുവതി തുടരെ മര്‍ദനത്തിനിരയായിരുന്നു എന്ന് ശരീരത്തിലെ പാടുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഇവര്‍ രണ്ട് പേരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. രണ്ടുപേരും ലിവിങ് റിലേഷനില്‍ ആയിരുന്നെന്ന് പൊലീസ് പറയുന്നു. ഇവർ 5 വര്‍ഷമായിട്ട് ഒന്നിച്ചാണ് താമസം. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പരമശിവൻ മരട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി ഇന്നലെ രാത്രി തന്നെ ഹാജരാകാൻ ആവശ്യപ്പെട്ടു.

എന്നാല്‍ ഇന്ന് രാവിലെയാണ് ഇവര്‍ സ്റ്റേഷനില്‍ എത്തുന്നത്. കഴിഞ്ഞ 5 വര്‍ഷമായി അതിക്രൂരമര്‍ദനമാണ് ഗോപുവില്‍ നിന്ന് നേരിടുന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ, പുറത്ത് പോകാൻ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടും. തിരികെ വീട്ടിലെത്തിയാല്‍ ഇയാള്‍ ക്രൂരമായി മര്‍ദിക്കും. മൊബൈല്‍ ചാര്‍ജര്‍ പൊട്ടുന്നത് വരെ അടിക്കുന്നതാണ് രീതി. യുവതിയുടെ ദേഹം മുഴുവൻ രക്തം കട്ട പിടിച്ച പാടുകളുണ്ട്.

യുവതിയുടെ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുവതി വിവാഹമോചിതയാണ്. ആദ്യവിവാഹത്തിലുള്ള കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഗോപുവിന് എന്തെങ്കിലും മാനസിക വൈകല്യമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ നിലവില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.


Previous Post Next Post