ശബരിമലയില്‍ തിരക്ക് പൂർണമായും നിയന്ത്രണ വിധേയമാക്കുവാൻ സാധിച്ചുവെന്ന് ശബരിമല എ ഡി എം ഡോ. അരുണ്‍ എസ് നായർ.
മണ്ഡല - മകരവിളക്ക് തീർഥാടനത്തിനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സന്നിധാനത്തെ ദേവസ്വം കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന വകുപ്പുകളുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഭക്തർക്കും സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കിയിട്ടുണ്ട്. തീർത്ഥാടനം നാലാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്ന പോരായ്മകള്‍ പൂർണമായും പരിഹരിച്ചു. തീർഥാടനകാലം ഏറ്റവും മികവുറ്റതാക്കാൻ എല്ലാ വകുപ്പുകളും ദേവസ്വം ബോർഡും കൂട്ടായ പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര വൈദ്യസഹായം, തിരക്ക് നിയന്ത്രണം, ശുചീകരണം, കുടിവെള്ളം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളാണ് യോഗം ചർച്ച ചെയ്തത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്‌പോട് ബുക്കിംഗ് എണ്ണം കുറച്ചിട്ടുണ്ട്. തീർഥാടകർ വിർച്യല്‍ ക്യൂവിലൂടെ തന്നെ എത്താൻ ശ്രമിക്കണം. തങ്ങള്‍ക്ക് അനുവദിച്ച തീയതിയിലും സമയത്തും തന്നെ ദർശനം നടത്താൻ എത്തിച്ചേരണം . ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും നിർദേശങ്ങള്‍ പാലിക്കണം. എല്ലാവരുടെയും സഹകരണത്തോടെയും പിന്തുണയോടെയും തീർഥാടനം സുഗമവും വിജയകരവുമാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനം പൊലിസ് സ്‌പെഷ്യല്‍ ഓഫീസർ എം എല്‍ സുനില്‍, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ് സനില്‍കുമാർ, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ ഒ ജി ബിജു, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.