കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലെ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്നു പ്രഖ്യാപിക്കും. ഡിവിഷനിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്ന സംവിധായകൻ വിഎം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ലാതെ വന്നതാണ് കോൺഗ്രസിന് തിരിച്ചടിയായത്. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണന നൽകാനാകില്ലെന്ന്, വിനുവിനെതിരെ രൂക്ഷ വിമർശനവും കോടതി നടത്തിയിരുന്നു.
ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് പുതിയ സ്ഥാനാർത്ഥിയെ തേടുന്നത്. കോടതി വിധി മാനിക്കുന്നുവെന്നും, കല്ലായിയിലെ പുതിയ സ്ഥാനാർത്ഥിയെ പാർട്ടി കോർ കമ്മിറ്റി ചേർന്ന ശേഷം പ്രഖ്യാപിക്കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു. വിനുവിന് മത്സരിക്കാനായില്ലെങ്കിൽ പ്ലാൻ ബി തയ്യാറാക്കിയിരുന്നുവെന്നും, അതും സർപ്രൈസ് ആയിരിക്കുമെന്നും പ്രവീൺകുമാർ സൂചിപ്പിച്ചു. വിനുവിനെ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടിക്ക് പാളിച്ച പറ്റിയിട്ടില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു.
യുഡിഎഫിന്റെ വിജയത്തിനായി വി എം വിനു തങ്ങൾക്കൊപ്പമുണ്ടാകും. വിഎം വിനുവിന് വോട്ടർ പട്ടികയിൽ വോട്ടില്ല എന്നത് യഥാർഥ്യമാണ്. പലവട്ടം വോട്ടു ചെയ്ത വ്യക്തി എന്ന നിലയിൽ വോട്ടർ പട്ടികയിൽ പേരുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പല വിനുമാരുടെയും വോട്ടുകൾ കാണാതായിട്ടുണ്ട്. അവർക്കൊക്കെ വോട്ടവകാശം ലഭിക്കാനുള്ള പോരാട്ടവുമായി കോൺഗ്രസ് മുന്നോട്ടു പോകും. വോട്ടു വെട്ടിയത് ഭരിക്കുന്ന പാർട്ടിയാണെന്നും പ്രവീൺകുമാർ ആരോപിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് വി എം വിനുവിനെ കോൺഗ്രസ് മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
