കൊല്ലം: മദ്യപിച്ചതിന്റെ പേരിൽ ഒരാളെ ബസിൽ കയറ്റാതിരിക്കാൻ കഴിയില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. എന്നാൽ കെഎസ്ആർടിസി ബസിൽ മദ്യപിച്ച് കയറി അഭ്യാസം കാണിച്ചാൽ അത്തരക്കാരെ അടുത്ത പൊലീസ് സ്റ്റേഷനിൽ എത്തിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഇതിന് ജീവനക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുകവലിച്ചത് ചോദ്യം ചെയ്തതിന് 19 കാരിയെ വർക്കലയിൽ വെച്ച് മദ്യപൻ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദേശം.
രണ്ടെണ്ണം അടിച്ചാൽ അവിടെ മിണ്ടാതിരുന്നോളണം. അവിടെയിരുന്ന് യാത്ര ചെയ്യുന്നതിന് ഒരു വിരോധവുമില്ല. രണ്ടെണ്ണം അടിച്ചിട്ട് അടിത്തിരുന്ന സ്ത്രീകളെ ശല്യം ചെയ്യുക, അടുത്തിരിക്കുന്നവരുടെ തോളിലോട്ട് കിടന്നുറങ്ങുക ഇതൊക്കെ വന്നാൽ കണ്ടക്ടറോട് വിവരം പറയുക. കണ്ടക്ടർ ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിടും. വേറെ കുഴപ്പമൊന്നുമില്ല.
മദ്യപിച്ചു എന്നതിന്റെ പേരിൽ ഇറക്കി വിടുകയൊന്നുമില്ല. എന്നാൽ ബഹളം വെക്കുക, കണ്ടക്ടറെ ചീത്ത പറയുക തുടങ്ങിയവ ഉണ്ടായാൽ ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ അവർക്ക് അനുവാദം കൊടുത്തിട്ടുണ്ടെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പത്തനാപുരത്ത് പറഞ്ഞു.
മദ്യപിച്ച് കയറിയയാൾ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടതിനെത്തുടർന്ന് പരിക്കേറ്റ 19 കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. പുകവലിച്ചു കൊണ്ട് അടുത്തെത്തിയ ആളോട് മാറി നിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞതിനായിരുന്നു പെൺകുട്ടിയെ ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തിയത്. ട്രെയിനുകളിലും മദ്യപന്മാരെ പിടികൂടാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
