ആര്യ മത്സരിക്കില്ല..? ശബരിയെ നേരിടാന്‍ സിപിഎം തന്ത്രം മെനയുന്നു; ബിജെപിക്കായി രാജേഷ് തന്നെ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം. മുന്‍ എംഎല്‍എ ശബരീനാഥ് അടക്കം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ഒരുമുഴം മുമ്ബെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും കോര്‍പ്പറേഷനില്‍ ചടുലമായ നീക്കങ്ങള്‍ നടത്തുകയാണ്.

നിലവിലെ മേയറായ ആര്യ രാജേന്ദ്രന്‍ ഇത്തവണ കോര്‍പ്പറേഷനിലേക്ക് മത്സരിച്ചേക്കില്ല എന്നാണ് വിവരം.

മേയര്‍ സ്ഥാനത്തേയ്ക്ക് സിപിഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ് പി ദീപക്ക്, മുന്‍ എംപി എ സമ്ബത്ത് എന്നിവരെയാണ് സിപിഎം പരിഗണിക്കുന്നത് എന്നാണ് വിവരം. ദീപക്കിനാണ് സാധ്യത കൂടുതല്‍ എന്നാണ് വിവരം. എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ദീപകിന് നഗരസഭാ പരിധിയിലുള്ള ആളുകളുമായി വളരെ അടുത്ത ബന്ധവും ഉണ്ട്.

ഇത് കണക്കിലെടുത്താണ് ദീപക്കിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്. എസ് എ സുന്ദര്‍, ആര്‍ പി ശിവജി, മുന്‍ മേയര്‍ കെ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു എന്നിവരും മത്സര രംഗത്തുണ്ടാകും. അതേസമയം മുതിര്‍ന്ന നേതാവ് വി വി രാജേഷ് അടക്കമുള്ളവരെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. നിലവിലെ കൗണ്‍സിലര്‍മാര്‍ എല്ലാവരും മത്സരിക്കുമെന്നാണ് വിവരം.

കഴിഞ്ഞ തവണ 52 സീറ്റ് നേടിയാണ് സിപിഎം നേതൃത്വത്തില്‍ എല്‍ഡിഎഫ് കളം പിടിച്ചത്. 35 സീറ്റ് നേടി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രതിപക്ഷ സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് വെറും 10 സീറ്റ് നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ നാണക്കേട് മറികടക്കാനാണ് കോണ്‍ഗ്രസ് ശബരിനാഥ് അടക്കമുള്ള പ്രമുഖരെ രംഗത്തിറക്കിയിരിക്കുന്നത്.

എ ഐ സി സി നിര്‍ദ്ദേശ പ്രകാരമാണ് ശബരി മത്സരിക്കുന്നത്. ശബരിയുടെ വീട് നില്‍ക്കുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാല്‍ തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുക. കെ മുരളീധരന്റെ നേതൃത്വത്തില്‍ ആണ് കോണ്‍ഗ്രസിന്റെ നഗരസഭയിലെ പ്രവര്‍ത്തനം. കോണ്‍ഗ്രസിന് സാധ്യതയുള്ള സീറ്റുകളില്‍ ഘടകക്ഷികള്‍ അവകാശ വാദം ഉന്നയിച്ചാല്‍ അവരെ അനുനയിപ്പിക്കാനുള്ള ചുമതല മുന്‍ യു ഡി എഫ് കണ്‍വീനറായ എം എം ഹസനാണ്.


കഴക്കൂട്ടത്ത് എംഎസ് അനില്‍കുമാര്‍, കാട്ടായിക്കേണത്ത് എ സുചിത്ര, ചെങ്കോട്ടുകോണത്ത് വിഎ സരിത, നെട്ടയത്ത് ആശ മുരളി, വട്ടിയൂര്‍ക്കാവില്‍ എസ് ഉദയകുമാര്‍,ല വഴുതക്കാട് നീതു വിജയന്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.
Previous Post Next Post