'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

തൊടുപുഴ: മൂന്നാറിലെ ടാക്‌സി ഡ്രൈവർമാരിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരി. ഊബർ കാറിൽ സഞ്ചരിക്കാൻ അനുവദിച്ചില്ലെന്നും ടാക്‌സി ഡ്രൈവർമാരുടെ സംഘം ഭീഷണിപ്പെടുത്തിയെന്നും 'ഇനി കേരളത്തിലേക്കേ ഇല്ല' എന്നും വിനോദ സഞ്ചാരി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ സംഭവത്തിൽ മൂന്നാർ പൊലീസ് സ്വമേധയാ കേസെടുത്തു. മുംബൈയിൽ അസി. പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്‌സിയിൽ യാത്രചെയ്തപ്പോൾ ഉണ്ടായ ദുരനുഭവം പങ്കുവച്ചത്.  സംഭവവുമായി ബന്ധപ്പെട്ട് എസ് ഐ ജോര്‍ജ് കുര്യനെയും എഎസ്‌ഐ സാജു പൗലോസിനെയും സസ്‌പെന്‍ഡ് ചെയ്തു.


ഒക്ടോബർ 31നാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലാണ് യുവതി ദുരനുഭവം വിവരിച്ചത്. ഓൺലൈനായി ബുക്ക് ചെയ്ത ടാക്‌സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. കൊച്ചിയിലേക്കും ആലപ്പുഴയിലേക്കുമുള്ള യാത്ര എങ്ങനെ സുഗമമായിരുന്നുവെന്നും ജാൻവി വീഡിയോയിൽ വിവരിച്ചു. എന്നാൽ, മൂന്നാറിൽ ഓൺലൈൻ ടാക്‌സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയൻ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്‌സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ, സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്‌സി വാഹനത്തിൽ യാത്രചെയ്യേണ്ടിവന്നെന്നും സുരക്ഷിതമല്ലെന്നു കണ്ട് ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി പറയുന്നു.


'ഉപഭോക്താക്കൾക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയൻ ടാക്‌സി ഡ്രൈവർമാർ ഓൺലൈൻ ടാക്‌സി നിരക്കിനെക്കാൾ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. എന്റെ അനുഭവം ഓൺലൈനിൽ പങ്കുവച്ചതിനു ശേഷം, വിവിധ സംസ്ഥാനങ്ങളിൽ സമാനമായ പീഡനം നേരിട്ടതായി വ്യക്തമാക്കി മറ്റുള്ളവരിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചു. ചിലരെ രാത്രി വൈകി ടാക്‌സി ഗ്രൂപ്പുകൾ പിന്തുടർന്നു, മറ്റുള്ളവരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളിൽ താമസിക്കാൻ നിർബന്ധിതരാക്കി. കേരളം മനോഹരമാണെങ്കിലും സുരക്ഷിതത്വം തോന്നാത്ത സ്ഥലം സന്ദർശിക്കാൻ ഇനി എനിക്ക് കഴിയില്ല', യുവതി വീഡിയോയിൽ പറഞ്ഞു.


വിനോദ സഞ്ചാരികൾക്ക് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ കുറഞ്ഞ നിരക്കിൽ വാഹന സൗകര്യം നൽകുന്നുവെന്ന് ആരോപിച്ച് മൂന്നാറിലും പരിസരങ്ങളിലും ലോക്കൽ ടാക്‌സി ഡ്രൈവർമാരുമായി സംഘർഷങ്ങൾ പതിവാണ്. ഇക്കഴിഞ്ഞ ജൂണിൽ ഓൺലൈൻ ടാക്‌സി വാഹനം തല്ലിത്തകർത്ത് ഡ്രൈവറെ മർദിച്ചു പരിക്കേൽപ്പിച്ചിരുന്നു. വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി മൂന്നാറിൽ ഇറക്കിയ റോയൽവ്യൂ ഡബിൾ ഡെക്കർ ബസ് ഉദ്ഘാടനം ചെയ്യാൻ മൂന്നാറിലെത്തിയ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെയും ടാക്‌സി ഡ്രൈവർമാർ വഴിയിൽ തടഞ്ഞിരുന്നു

Previous Post Next Post