തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തുന്നതിന് മുമ്പ് സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവർത്തകരുടെ സമര വേദിയിൽ നിന്ന് മടങ്ങി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാപകൽ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് സംഘടിപ്പിച്ച സമര പ്രതിജ്ഞാറാലിയുടെ ഉദ്ഘാടകൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആയിരുന്നു. രാവിലെ സമരപന്തലിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ വി ഡി സതീശൻ എത്തുന്നതിന് തൊട്ടുമുമ്പ് വേദി വിട്ടു. ശേഷം അദ്ദേഹം വേദിവിട്ട ശേഷം മടങ്ങിയെത്തുകയായിരുന്നു.
തന്നെ സംബന്ധിച്ച് ആശാവർക്കർമാരുടെ സമരം വൈകാരികതയുള്ള വിഷയമാണെന്നും എംഎൽഎ എന്ന നിലയിൽ നിയമസഭയിൽ ആദ്യമായി അവതരിപ്പിച്ച അടിയന്തര പ്രമേയം ആശാവർക്കർമാർക്ക് വേണ്ടിയുള്ളതായിരുന്നു എന്നുമായിരുന്നു മാധ്യമങ്ങളെകണ്ട രാഹുൽ പറഞ്ഞത്. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വിലപോലും വേതനമായി ആശമാർക്ക് ലഭിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ഈ പ്രതികരണത്തിന് ശേഷം രാഹുൽ സ്ഥലത്ത് നിന്ന് മടങ്ങി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വേദിയിലേക്ക് എത്തിയത്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യമന്ത്രിസഭായോഗത്തിൽ തന്നെ ആശമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് വി ഡി സതീശൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കിട്ടിയ 33 രൂപ നക്കാപ്പിച്ചയുമായാണ് ആശമാർ മടങ്ങുന്നതെന്നാണോ വിചാരിക്കുന്നത്? സമരം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുമെന്നതിൽ സംശയമില്ല. ഇത്രമാത്രം ജനപിന്തുണ കിട്ടിയ സമരം വേറെയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ആശമാരുടെ തുടർ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സതീശൻ വേദി വിട്ടു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ മടങ്ങിവരവ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ തന്നെ സമരവേദിയിൽ നിന്ന് ആശമാർ ഇറക്കിവിട്ടെന്ന് വാർത്ത കണ്ടുവെന്നും അങ്ങനെയാണ് മടങ്ങിവന്നതെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം. തന്നെ ആരും ഇറക്കി വിട്ടിട്ടില്ല. സമരവേദിയിൽ സംസാരിക്കാൻ ആശമാർ പറഞ്ഞിരുന്നു. ഇത് തന്റെ അമ്മമാരുടെ സമരമാണ്. അമ്മമാർ ഇറക്കിവിടില്ല. ഇറക്കിവിട്ടാലും പോകില്ലെന്നും രാഹുൽ പറഞ്ഞു.
265 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ നടത്തി വന്നിരുന്ന രാപകല്‍ സമരമാണ് ഇന്ന് അവസാനിപ്പിച്ചത്. മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ രണ്ടെണ്ണം ഒഴികെ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തിലാണ് പിന്മാറ്റം. തുടര്‍സമരങ്ങള്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്താനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ പ്രചാരണത്തിനിറങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സമരസമിതി അറിയിച്ചു.
