ഥാറും ബുള്ളറ്റും ഓടിക്കുന്നവരെല്ലാം പ്രശ്നക്കാര്‍"; വിവാദപ്രസ്താവനയുമായി ഹരിയാന ഡിജിപി.


ഥാർ എസ് യു വിയും ബുള്ളറ്റ് മോട്ടോർസൈക്കിളും ഓടിക്കുന്നവരെല്ലാം പ്രശ്നക്കാരാണെന്ന വിവാദ പ്രസ്താവനയുമായി ഹരിയാന ഡിജിപി ഒ പി സിങ്.

ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സിങ് വിവാദ പരാമർശം നടത്തിയത്. ഥാറോ, ബുള്ളറ്റോ ആണെന്ന് കരുതി എങ്ങനെയാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കാൻ സാധിക്കുക.ഈ രണ്ടു വാഹനങ്ങളും ഉപയോഗിക്കുന്നവരെല്ലാം പ്രശ്നക്കാരായിരിക്കും. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വാഹനങ്ങള്‍ നിങ്ങളുടെ മാനസിക ഭാവത്തെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. ഥാർ ഓടിക്കുന്നവർ നടുവഴിയില്‍ സ്റ്റണ്ട് ചെയ്യാറുണ്ട്. പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണറുടെ മകൻ ഒരാളുടെ മേലേ ഥാർ ഓടിച്ചു. അദ്ദേഹത്തിന് മകനെ കേസില്‍ നിന്ന് മുക്തനാക്കണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആരുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഞങ്ങള്‍ ചോദിച്ചു. പൊലീസ് ഓഫിസറുടെ പേരിലായിരുന്നു വാഹനം, അപ്പോള്‍ അദ്ദേഹം തന്നെയാണ് അതിലെ കുറ്റവാളിയെന്നും സിങ് പറഞ്ഞു.

പൊലീസുകാരുടെ പട്ടിക തയാറാക്കിയാല്‍ അതില്‍ ആർക്കൊക്കെ ഥാർ സ്വന്തമായുണ്ടായിരിക്കും ? ആർക്കൊക്കെ ഥാർ സ്വന്തമായുണ്ടോ അവരെല്ലാ ഭ്രാന്തന്മാരായിരിക്കും എന്നും സിങ് കൂട്ടിച്ചേർത്തു.

ഥാർ ഒരു കാറല്ല, അത് ഞാനിങ്ങനെയാണ് എന്നുള്ള ഒരു പ്രസ്താവനയാണ്. അപ്പോള്‍ അതിന്‍റെ വരും വരായ്കകളും അനുഭവിക്കണം. ഒരേ സമയം തെമ്മാടിത്തരം ചെയ്യുകയും പിടിക്കപ്പെടാതിരിക്കുകയും സാധ്യമല്ലെന്നും ഡിജിപി പറഞ്ഞു. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്‍റെ സഹോദരീ ഭർത്താവാണ് സിങ്.

Previous Post Next Post