വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നല്‍കിയേക്കും. ഹരിയാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാഹുലിന് വിശദമായ മറുപടി നല്‍കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു.
വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നും, വ്യാജ വോട്ടർമാരുണ്ടെങ്കില്‍ അത് കേവലം ഒരു പാർട്ടിക്ക് മാത്രമല്ല ഗുണമാവുക എന്നും ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു. അതേസമയം വോട്ട് കൊള്ള ആരോപണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഹരിയാനയില്‍ ഇന്ന് പ്രതിഷേധ പരിപാടികള്‍ തുടങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ നടതിതയ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിന്‍റെ വാർത്താസമ്മേളനം തുടങ്ങിയത്. ഹരിയാനയില്‍ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ കോണ്‍ഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാല്‍ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റല്‍ വോട്ടും പോളിങ്ങും സാധാരണ പോലെയായിരുന്നു. എന്നാല്‍ ഹരിയാനയില്‍ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹരിയാനയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രേഖകള്‍ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യം അവതരിപ്പിച്ചത്. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണെന്നും എട്ടു സീറ്റുകളില്‍ 22 മുതല്‍ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയതെന്നും രാഹുല്‍ പറഞ്ഞു. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നു, 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകള്‍ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തില്‍ അധികം ബള്‍ക്ക് വോട്ടുകളുമായിരുന്നു. എട്ടില്‍ ഒന്ന് വോട്ടുകള്‍ ഹരിയാനയില്‍ വ്യാജമാണ്. ഇതുകൊണ്ട് 22000 വോട്ടിന് കോണ്‍ഗ്രസ് തോറ്റുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.