കോഴിക്കോട്: ഈ സർക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാർഡാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. കയ്യടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോൾ കയ്യടി. ലോകം കണ്ട ഇതിഹാസ നായകൻ മോഹൻലാലിനെ സർക്കാർ സ്വീകരിച്ചു. മോഹൻലാലിന്റെ പരിപാടിയായിരുന്നു ലാൽസലാം. അതിനും കയ്യടി. വേടനെപ്പോലും തങ്ങൾ സ്വീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോഴിക്കോട് ന്യൂ സെൻട്രൽ മാർക്കറ്റ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തുടർന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി സജി ചെറിയാൻ ബാലതാരങ്ങൾക്ക് അവാർഡ് നൽകാത്തതിൽ വിശദീകരണം നൽകി. പുരസ്കാരം നൽകാൻ നിലവാരമുള്ള ചിത്രം ഇല്ല എന്നു ജൂറി വിലയിരുത്തിയതിനെത്തുടർന്നാണ് ഇത്തവണ അവാർഡ് ഇല്ലാതെ പോയതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ വളരെ ഗൗരവത്തോടെയാണ് കുട്ടികളുടെ വിഷയം കാണുന്നത്. കുട്ടികൾക്ക് അവാർഡ് ഇല്ലാത്തത് എന്താണെന്ന് താൻ ജൂറി ചെയർമാൻ പ്രകാശ് രാജിനോട് ചോദിച്ചിരുന്നുവെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
നാലു സിനിമകളാണ് കുട്ടികളുടെ അവാർഡിനായി പരിഗണിച്ചിരുന്നത്. ഇതിൽ രണ്ടു സിനിമകൾ അവസാന ലാപ്പിലേക്ക് എത്തി. എന്നാൽ ക്രിയേറ്റീവ് ആയ സിനിമയായി ആ രണ്ടു സിനിമയേയും ജൂറി കണ്ടില്ല. അവാർഡ് കൊടുക്കാൻ പറ്റുന്ന പാകത്തിലേക്ക് ആ സിനിമ എത്തിയില്ലെന്ന് ജൂറി വിലയിരുത്തി. മലയാളം പോലൊരു ഭാഷയിലെ സിനിമയിൽ കുട്ടികളുടെ പുരസ്കാരം നൽകാനാകാത്തതിൽ, സത്യത്തിൽ ജൂറി ഖേദപ്രകടനം നടത്തുകയാണ് ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പട്ടികജാതി വിഭാഗത്തിനും സ്ത്രീകൾക്കും പ്രത്യേക പ്രമോഷൻ കൊടുക്കുന്ന സംസ്ഥാനത്ത്, ആകെ വന്ന 137 ചിത്രങ്ങളിൽ 10 ശതമാനത്തിന് മാത്രമേ ഗുണനിലവാരം ഉള്ളൂ എന്നാണ് ജൂറി വിലയിരുത്തിയത്. വളരെ മൂല്യമുള്ള അവതരണമായി സിനിമയെ മാറ്റേണ്ടതുണ്ടെന്ന നിർദേശമാണ് ജൂറി മുന്നോട്ടുവെച്ചത്. കുട്ടികളെ മലയാള സിനിമ അതിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തി ക്രിയേറ്റീവ് ആയി കൊണ്ടു വരാൻ ശ്രമിച്ചില്ല എന്ന വിമർശനവും ഖേദവുമാണ് ജൂറി പ്രകടിപ്പിച്ചത്. സർക്കാർ ഈ കാര്യത്തിൽ ഇടപെടണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ കുട്ടികളുടെ നല്ല സിനിമ ഉണ്ടാകാൻ സർക്കാർ ഇടപെടൽ നടത്തും. അടുത്ത തവണ കുട്ടികളുടെ സിനിമ, അവർക്ക് അവാർഡ് കിട്ടുന്ന തരത്തിൽ മാറ്റിയെടുക്കും. അതിനുള്ള നിലപാട് സർക്കാർ സ്വീകരിക്കും. ജൂറി ചൂണ്ടിക്കാണിച്ച കുറവുകൾ സിനിമാസംഘടനകളുടെ ശ്രദ്ധയിൽപ്പെടുത്തി, എങ്ങനെ രൂപാന്തരപ്പെടുത്താൻ കഴിയുമെന്ന് പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. വിമർശനങ്ങളിൽ വിഷമിക്കേണ്ട. അടുത്ത തവണ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
വേടന് അവാർഡ് ലഭിച്ചത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, വേടൻ വേറെ, കുട്ടി വേറെ, രണ്ടും രണ്ടല്ലേയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 'വേടനെപ്പോലും' എന്ന തന്റെ വാക്കു വിവാദമാക്കേണ്ടതില്ല. മലയാള സിനിമയിൽ ശ്രീകുമാരൻ തമ്പിയെപ്പോലെ ഒട്ടേറെ പ്രഗത്ഭരായ ഗാനരചയിതാക്കളുണ്ട്. ആ രംഗത്ത് വേടൻ അത്ര പ്രഗത്ഭനല്ല. അപ്പോഴും നല്ല കവിത എഴുതിയ വേടനെ ജൂറി സ്വീകരിക്കുകയാണ് ചെയ്തത്. അത് സ്വീകരിക്കാനുള്ള മനസ്സ് ഉണ്ടെന്നാണ് ഉദ്ദേശിച്ചത്. അതിനെ ട്വിസ്റ്റ് ചെയ്യേണ്ടതില്ലെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.
