കേരളത്തിന് എസ്‌എസ്‌എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

എസ്‌എസ്‌എ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. 92.41 കോടി രൂപയാണ് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത്.

ആദ്യ ഗഡുവായി 109 കോടി രൂപയാണ് കേരളം സമര്‍പ്പിച്ച പ്രൊപ്പോസല്‍. ഇനി 17 കോടിയാണ് ഇനി കിട്ടാന്‍ ഉള്ളത്. സര്‍വ ശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അര്‍ഹമായ തുക നല്‍കുമെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു.

സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും അഡീഷണല്‍ സോളിസിറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

സ്‌പെഷ്യല്‍ നിയമനം നടത്താനാകാത്തത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവെച്ചത് മൂലമെന്ന് കേരളം നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫണ്ട് നല്‍കാന്‍ സന്നദ്ധരാണെന്ന് കേന്ദ്രം അറിയച്ചത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഐശര്യ ഭട്ടിയാണ് തീരുമാനം സുപ്രിംകോടതിയെ അറിയിച്ചത്.

സംസ്ഥാനം പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കരാര്‍ മരവിപ്പിച്ച സാഹചര്യത്തില്‍ എസ്‌എസ്‌എ ഫണ്ട് ഉടന്‍ കിട്ടുമോയെന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനിന്നിരുന്നു. കേസില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കി അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്, ഇക്കാര്യത്തില്‍ ജനുവരിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. പിന്നാലെയാണ് കേരളത്തിന് ഫണ്ട് ലഭിച്ചിരിക്കുന്നത്.
Previous Post Next Post