പരീക്ഷണയോട്ടത്തിനിടെ മോണോ റെയില്‍ ട്രാക്കില്‍ അപകടം. വഡാലയില്‍ വച്ചാണ് മോണോ റെയില്‍ ട്രാക്കില്‍ നിന്ന് കംപാർട്ട്മെന്റ് തെന്നി മാറിയത്.
അപകടത്തില്‍ കോച്ചിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല. മുംബൈ മെട്രോ പൊളിറ്റൻ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉപ വിഭാഗമായ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് മോണോ റെയില്‍ പ്രവർത്തനവും അറ്റകുറ്റ പണികളും ഏകോപിപ്പിക്കുന്നത്. നഗരത്തിലെ ഏക മോണോറെയില്‍ സിസ്റ്റം സെപ്തംബർ 20 മുതല്‍ പ്രവർത്തന രഹിതമാണ്യ മണ്‍സൂണ്‍ സമയത്തുണ്ടായ സാങ്കേതിക തകരാറുകള്‍ പതിവായതിന് പിന്നാലെയായിരുന്നു ഇത്. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് പുതിയതായി നിർമ്മിച്ച ബീമിലൂടെയായിരുന്നു അപകട സമയത്ത് മോണോ റെയില്‍ കടന്ന് പോയത്.
സാരമായി തകരാറ് സംഭവിച്ചത് 55 കോടി രൂപയുള്ള ട്രെയിനിന്
മേധ സെർവേ ഡ്രൈവ്സ് എന്ന സ്ഥാപനമാണ് ഈ ബീം നിർമ്മിച്ചത്. ഗൈഡ് വേ ബീമില്‍ നിന്ന് റെയില്‍ കംപാർട്ട്മെന്റ് മറ്റൊരു ബീമിലേക്ക് തെന്നി മാറിയതോടെ കംപാർട്ട്മെന്റ് പാതയില്‍ നിന്ന് തെന്നി മാറുകയായിരുന്നു. ബീമില്‍ നിന്ന് ഒരു കംപാർട്ട് മെന്റ് പുറത്തേക്ക് വന്ന നിലയാണ് അപകടത്തിലുണ്ടായത്. മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയാണ് ട്രെയിനിലുണ്ടായിരുന്ന ഓപ്പറേറ്ററെയും എൻജിനീയറെയും രക്ഷിച്ചത്. പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം യാത്രക്കാർക്കായുള്ള സർവീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി പരീക്ഷണയോട്ടം നടത്തവേയാണ് അപകടമുണ്ടായത്.
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് സർവീസ് സജീവമാക്കുന്നതിനായി 4 കോച്ചുകളുള്ള 10 പുതിയ ട്രെയിനുകള്‍ വാങ്ങിയതായി അധികൃതർ വിശദമാക്കിയിട്ടുണ്ട്. 55 കോടി രൂപയാണ് ഒരു ട്രെയിനിന്റെ വില. അവയില്‍ ഒന്നിന്റെ പരീക്ഷണയോട്ടമാണ് ഇന്നലെ നടത്തിയത്. രാജ്യത്തെ ആദ്യത്തെ മോണോറെയില്‍ സർവീസാണ് മുംബൈയിലേത്.