കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 22 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. സർപ്രൈസ് സ്ഥാനാർത്ഥികൾ വരുമെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സിപിഎമ്മിന്റെ അഴിമതിക്കും കൊള്ളയ്ക്കും ദുർഭരണത്തിനുമെതിരായ കോഴിക്കോട്ടെ ജനങ്ങൾ വിധിയെഴുതുമെന്ന് ഉറപ്പുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പ്രവർത്തകരെല്ലാം വളരെ ആവേശഭരിതരാണ്. ജനങ്ങൾ മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ജനങ്ങളുടെ വികാരം ഉൾക്കൊണ്ടുകൊണ്ട് നേതാക്കളും പ്രവർത്തകരും പ്രവർത്തിച്ചു. ഒരു സ്ഥാനാർത്ഥിയെയും തങ്ങൾ അടിച്ചേൽപ്പിച്ചിട്ടില്ല. വാർഡുകളിലെ പ്രവർത്തകരും നേതാക്കളും സ്ഥാനാർത്ഥികളുടെ പേര് നിർദേശിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് അയച്ചു.
അതിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്താതെ, അതേസമയം മറ്റു ഘടകങ്ങൾ കൂടി പരിഗണിച്ചാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം യുഡിഎഫ് തരംഗം അലയടിക്കുകയാണ്. കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് മിന്നുന്ന ജയം നേടും. കോൺഗ്രസിന് നല്ല മേയർ സ്ഥാനാർത്ഥി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംവിധായകൻ വി എം വിനുവിന്റെ പേര് രണ്ടു വാർഡുകളിൽ പരിഗണിക്കുന്നതായാണ് സൂചന.
