കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ ഭാഗമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സംഭവത്തില്‍ സിപിഐ നിലപാട് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും.
വിഷയം വിശദീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വാര്‍ത്താസമ്മേളനം വിളിച്ച സാഹചര്യത്തിലാണ് സിപിഐ തീരുമാനം നീട്ടിയത്. ഇരുവരും നല്‍കുന്ന വിശദീകരണത്തിന് അനുസരിച്ചായിരിക്കും സിപിഐ വിഷയത്തില്‍ നിലപാട് എടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പന്ത്രണ്ടരയ്ക്കു പറയാമെന്നാണ് ബിനോയ് വിശ്വം മാധ്യമങ്ങളെ അറിയിച്ചിരുന്നത്.
വൈകീട്ട് അഞ്ചിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു. പിഎം ശ്രീ വിഷയം പരിഗണിച്ച സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തുടരുകയാണ്.
വൈകീട്ട് മുന്നരയ്ക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. എകെജി സെന്ററില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പിഎം ശ്രീ വിഷയത്തിലെ സിപിഎം നിലപാട് എം വി ഗോവിന്ദന്‍ വിശദീകരിക്കും. പിന്നാലെ നാല് മണിക്ക് മന്ത്രി വി ശിവന്‍കുട്ടിയും മാധ്യമങ്ങളെ കാണുമെന്നാണ് അറിയിപ്പ്.
പിഎം ശ്രീയില്‍ ചേരാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ശക്തമായ വിമര്‍ശനമാണ് സിപിഐ നേതാക്കള്‍ സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും എതിരെ ഉയര്‍ത്തിയത്. മന്ത്രി സഭായോഗത്തിലും മുന്നണിയിലും സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് തള്ളിക്കൊണ്ട് മുന്നോട്ട് പോയ സര്‍ക്കാര്‍ നടപടിയില്‍ പാര്‍ട്ടി നിലപാട് കടുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യാഴാഴ്ച തന്നെ പ്രതികരിച്ചിരുന്നു.