പാലക്കാട് വാണിയംകുളത്ത് ഫെയ്സ്ബുക്കില്‍ കമന്‍റിട്ടതിന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ക്രൂരമായി ആക്രമിച്ച പനയൂർ സ്വദേശി വിനേഷിന്‍റെ നില ഗുരുതരമായി തുടരുന്നു.
വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ് വിനേഷ്. സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതി ചേർത്തേക്കും. സംഭവത്തിനുശേഷം ഒളിവില്‍ പോയ മുഖ്യപ്രതിയും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുമായ സി. രാകേഷിനായി അന്വേഷണം ഊർജിതമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കോഴിക്കോട് നിന്ന് പിടികൂടിയ ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹാരിസ്, സുർജിത്ത്, കിരണ്‍ എന്നീ മൂന്നു പ്രതികളെ രാത്രി പാലക്കാടെത്തിച്ചു. ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. വിനേഷിനെ വീട്ടിലേക്ക് കൊണ്ടുവിട്ടതാരെന്ന് മനസിലാക്കാനായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലീസ് ശേഖരിക്കും.
സംഭവത്തില്‍ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. പിടികൂടിയത് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയില്‍വേ പൊലീസും ആര്‍പിഎഫും ചേർന്നാണ്. പ്രതികള്‍ ആര്‍പിഎഫിൻ്റെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്. മംഗളൂരു സെൻട്രല്‍ എക്സ്പ്രസില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.