കൊച്ചി: ലുലു മാളിൽ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്താക്കളിൽ നിന്ന് പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച് ഡിവിഷൻ ബെഞ്ച്. ഉപഭോക്താക്കളിൽ നിന്ന് ലുലു അധികൃതർ പാർക്കിങ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ബിൽഡിങ് റൂൾസ് എന്നിവയുടെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി.
മുനിസിപ്പാലിറ്റി, കോർപറേഷൻ ലൈസൻസ് പ്രകാരം കെട്ടിട ഉടമയ്ക്ക് പാർക്കിങ് ഫീസ് പിരിക്കാമെന്ന് നേരത്തേ സിംഗിൾ ബെഞ്ചും വിധിച്ചിരുന്നു. അതേസമയം, പാർക്കിങ് ഫീസ് ഈടാക്കണോ എന്ന് തീരുമാനിക്കാൻ കെട്ടിട ഉടമയ്ക്ക് വിവേചാനാധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എസ്.എ. ധർമാധികാരി, വിഎം. ശ്യാംകുമാർ എന്നിവരുടേതാണ് ഉത്തരവ്.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ബോസ്‌കോ കളമശേരി നൽകിയ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്. ഇടപ്പള്ളി ലുലു മാളിലെ ബേസ്‌മെന്റ്, മൾട്ടിലെവൽ കാർ പാർക്കിങ് എന്നിവിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ സൗകര്യമാണ് വാഹനങ്ങൾക്കായി ഒരുക്കിയിരിക്കുന്നതെന്നും പാർക്കിങ് ഏരിയകൂടി ഉൾപ്പെടുത്തിയാണ് മുനിസിപ്പാലിറ്റിക്ക് കെട്ടിട നികുതി നൽകുന്നതെന്നും കോടതിയിൽ ലുലു വ്യക്തമാക്കിയിരുന്നു. ന്യായമായ ഫീസാണ് ഈടാക്കുന്നത്. ഈ തുക പാർക്കിങ് ഏരിയയുടെ പരിപാലനത്തിനാണ് ഉപയോഗിക്കുന്നതെന്നും ലുലു ചൂണ്ടിക്കാട്ടി.
പാർക്കിങ് ഫീസ് പിരിക്കാൻ ലുലു മാളിന് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് കളമശേരി നഗരസഭയും നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേരള മുൻസിപ്പാലിറ്റി ചട്ടം അനുസരിച്ച് പേ ആൻഡ് പാർക്ക് ഉൾപ്പെടെയുള്ള സേവനങ്ങൾക്കാണ് അനുമതി. ഈ സാഹചര്യത്തിൽ പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമല്ലെന്നും ബിസിനസ് പ്രത്യേക അവകാശമാണെന്നും ഹൈക്കോടതി വിധിക്കുകയായിരുന്നു.
