കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂർ സ്വദേശി ശാലിനി അംബുജാക്ഷൻ (49) അണ് മരിച്ചത്. ഇന്നലെ ഗൈനകോളജി വിഭാഗത്തിൽ ഡി ആൻഡ് സി പരിശോധനക്കായി രാവിലെ ആറു മണിക്ക് എത്തിയതായിരുന്നു ശാലിനി.
ബി.പിയോ ഷുഗറോ മറ്റ് ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. മകളോടപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിയ ശാലിനി ഗൈനകോളജി വിഭാഗത്തിൽ എത്തുകയും ഗുളിക നൽകിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുകയും പെട്ടെന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തു.
പിന്നീട് ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ചലനമില്ലാതെ കിടന്ന ശാലിനി പുലർച്ചെ അഞ്ച് മണിയോടെ മരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ചികിത്സാ പിഴവ് മൂലമാണ് ശാലിനി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ഗാന്ധി നഗർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു.
